Wednesday, July 26, 2006

ബെര്‌ജാം ലേക്ക്, കൊടൈക്കനാല്‍

ദൂരെ ഒരു കുളം പോലെ ബെര്ജാം തടാകം കാണാം


ബെര്ജാം തടാകം




കൊടൈക്കനാലിലെ തടാകം


കൊടൈ താഴ്വാരങ്ങള്‍

Thursday, July 20, 2006

എന്റെ മരണം - ഒരു ഫ്ലാഷ് ബാക്ക്

അതിരാവിലെ ഗള്‍ഫില്‍ നിന്നൊരു ഫോണ്‍ കോള്‍. ആത്മാര്‍ത്ഥ സുഹൃത്ത് പ്രസാദാണ്‍ ലൈനില്‍.

“എടാ, എന്നെയൊന്ന് ഹെല്‍പ്പണം. വെരി അര്‍ജന്റ്.”

“നീ കാര്യം പറ”

“പെങ്ങള്‍ക്കൊരാലോചന. ചെറുക്കന്‍ വന്ന് കണ്ടിഷ്ടപ്പെട്ടു. നിന്റെ കമ്പനിക്കടുത്തുള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്നു. പേര് സുരേഷ്.. ബാക്കി ഡിറ്റെയിത്സ് എഴുതിക്കോ..” ഞാനെല്ലാം കുറിച്ചെടുത്തു.

“ഇന്ന് തന്നെ വിവരം പറയാം.” ഞാന്‍ ഉറപ്പ് കൊടുത്തു.

കോട്ടയം പുഷ്പനാഥിനെയും ബാറ്റണ്‍ ബോസിനെയും മനസ്സില്‍ ധ്യാനിച്ചു. ഏറെ ശ്രമിച്ച് ഒരു ലിങ്ക് കണ്ടെത്തി. ചെറുക്കന്റെ കമ്പനിയിലെ പ്യൂണ്‍ ആണ്‍ എന്റെ ചാരന്‍.

“നല്ല ‘എ’ ക്ലാസ്സ് പൈയ്യനാ, സാറെ. പക്ഷെ കൊളുത്തിക്കെടക്കുവാണല്ലോ”

“മനസ്സിലായില്ല”

“സാറെ, INFOPARK ലെ ഏതോ സോഫ്റ്റിയുമായി കടുത്ത പ്രേമത്തിലാ. രണ്ടും കൂടി ഒരുമിച്ചാ വരവും പോക്കും. സാറുവേണേ അഞ്ചരമണിക്ക് തപസ്യേടെ മുന്‍പില്‍ നിന്നാ സ്വന്തം കണ്ണുകൊണ്ട് കാണാം.”

ക്യാമറാ ഫോണുമായി INFOPARK ക്കില് ഹാജരാവാന്‍ ഞാന്‍ തീരുമാനിച്ചു.

കൃത്യാം നാലേമുക്കാലിന്‍ എന്റെ മൊബൈലില്‍ ഒരു കോള്‍.

“ഞാന്‍ നിത്യ. ഷാര്‍ജയിലുള്ള പ്രസാദിന്റെ സിസ്റ്ററാണ്‍. താങ്കളെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. എഞ്ചിനീയറിംഗിന്‍ പഠിക്കുമ്പോ വീട്ടില്‍ വന്നപ്പോള്‍. ഞാനിപ്പൊ വിളിച്ചത് വേറൊരു കാര്യം പറയാനാ‍. ‍ ഞാ‍നാണ്‍ താങ്കളന്വേഷിക്കുന്ന സുരേഷിന്റെ കാമുകി.......”

എന്നിലെ കുറ്റാന്വേഷകന്‍ അപ്പോഴേ തൂങ്ങിച്ചത്തു.

Wednesday, July 19, 2006

സുപ്രഭാതം പൊട്ടിവിടര്‍ന്നു, ആലുവാപ്പുഴയില്‍




Sun rise at Aluva

ആലുവാ ശിവരാത്രിമണപ്പുറത്തെ ശിവക്ഷേത്രം



Sivarathri-manappuram-templ

Tuesday, July 18, 2006

ഉള്‍വിളി

ഞങ്ങളുടെ ഗ്രാമത്തില്‍ പല വിധ രാഷ്ട്രീയച്ചായ്‌വുള്ളവര്‍ ഉണ്ടായിരുന്നിട്ടും 'രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറി'ക്കാന്‍ സഖാവ്‌ തൈപ്പറമ്പില്‍ ഉണ്ണിയേട്ടനു മാത്രമേ നാളിതുവരെ സാധിച്ചിട്ടുള്ളൂ. അറിയപ്പെടുന്ന വിപ്ലവപ്പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായിരുന്ന ഉണ്ണിയേട്ടന്‍, അന്നത്തെ കൌമാരപ്രായക്കാര്‍ക്കിടയില്‍ ഒരു Role Model ആയിരുന്നു. ഇംഗ്ലീഷില്‍ എം.എ ബിരുദം നേടിയ ആദ്യത്തെ വ്യക്തി, മികച്ച ഫുട്ബോള്‍ കളിക്കാരന്‍, ഏതു പാതിരയ്ക്കും ഓടിയെത്തുന്ന സഹായി, നാട്ടുകാരുടെ കണ്ണിലുണ്ണി,പെണ്‍കൊടികളുടെ ഉറക്കം കെടുത്താന്‍ മാത്രം സൌന്ദര്യമുള്ളവന്‍ - ഇങ്ങനെ ഏതു വിശേഷണവും ഉണ്ണിയേട്ടന്‌ ഇണങ്ങുമായിരുന്നു. വിപ്ലവം തലക്കുപിടിച്ച നാളുകളില്‍, അമ്പലത്തിനെയും തേവരെയും തള്ളിപ്പറഞ്ഞതുകൊണ്ട്‌ "നിഷേധി" എന്ന പേരും ഉണ്ണിയേട്ടന്‌ സ്വന്തമായിരുന്നു, പ്രത്യേകിച്ചും കാരണവന്മാര്‍ക്കിടയില്‍. ഉണ്ണിയേട്ടന്റെ മൂത്ത ഏട്ടനായ വാസ്വേട്ടനും ഏട്ടത്തി ഭാന്വേച്ചിയുമായിരുന്നു തറവാട്ടുകാര്‍ക്കിടയില്‍ ഉണ്ണിയേട്ടന്റെ സംരക്ഷകര്‍. മക്കളില്ലാത്ത അവര്‍ക്ക്‌ ഒരു മകനായിരുന്നു ഉണ്ണിയേട്ടന്‍. ഉണ്ണിയേട്ടനും വാസ്വേട്ടനും തമ്മില്‍ 24 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു.

'നിഷേധിയെ' ഏറ്റവും അധികം നിഷേധിച്ചത്‌ സ്വന്തം അമ്മാവനും, ദേവസ്വം പ്രസിഡന്റും 'അമ്പലം വിഴുങ്ങി' എന്ന ദുഷ്പേരില്‍ അറിയപ്പെടുന്നവനുമായ ഭാസ്കരമേനോനായിരുന്നു. ഭാസ്കരമേനോന്റെ ഏകമകളായ സരോജിനിയുടെ കാര്യത്തില്‍ മാത്രമേ ഉണ്ണിയേട്ടന്‍ തന്റെ വിപ്ലവനയം സ്വീകരിക്കാതിരുന്നിട്ടുള്ളൂ. നാട്ടിലേയും കോളേജിലേയും സുന്ദരികള്‍ മാറി മാറി ശ്രമിച്ചിട്ടും, 'മുറപ്പെണ്ണായ' സരോജിനിക്കുമാത്രമേ ആ വിപ്ലവമനസ്സില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നുള്ളു. പരക്കെ അംഗീകാരം നേടിയ ഒരു പ്രേമബന്ധമായിരുന്നു, അത്‌. അമ്പലം വിഴുങ്ങി പ്രശ്നമുണ്ടാക്കുന്നതുവരെ.

അമ്പലപ്പറമ്പിലെ തേങ്ങവിറ്റ വകയിലും, ഉത്സവത്തിന്‌ സംഭാവനപിരിച്ചവകയിലും, ഉരുളി, ചെമ്പ്‌,വിളക്ക്‌ എന്നിവ വാടകയ്ക്ക്‌ കൊടുത്ത വകയിലും, അമ്പലംവിഴുങ്ങിയും സില്‌ബന്ദികളും, പണമടിച്ചുമാറ്റി കള്ള്‌ കുടിച്ച്‌ മദിച്ചിരുന്ന കാലം. ഒരിക്കല്‍ അമ്പലം വക ചെമ്പ്‌, പട്ടണത്തിലുള്ള അഹമ്മദ്‌ ഹാജിയുടെ ആക്രിക്കടയില്‍ നിന്ന് കണ്ടെടുക്കുകയും, സംഗതി വഷളാവും എന്ന് കണ്ടപ്പോള്‍, അമ്പലം വിഴുങ്ങിയുടെ സന്തതസഹചാരി ഗോപിക്കുട്ടന്റെ പേര്‌ ഹാജിയുടെ വായില്‍ നിന്നും വന്നതിനെ തുടര്‍ന്നുണ്ടായ വിവാദം കൊടുമ്പിരി കൊണ്ട കാലം. അന്ന് ഭാവി അമ്മായിയപ്പനെതിരെ പന്തംകൊളുത്തി പ്രകടനം നയിച്ച ഉണ്ണിയേട്ടനെയും കൂട്ടരെയും "അവിശ്വാസികള്‍ക്കിതിലെന്തു കാര്യം" എന്ന് പറഞ്ഞ്‌ പുച്ഛിക്കുകയും "എന്റെ മോള്‍ക്കിനി ഈ തെമ്മാടിയെ വേണ്ടാ" എന്ന് നാലാളുകേള്‍ക്കെ, അമ്പലമുറ്റത്തുനിന്ന് അമ്പലംവിഴുങ്ങി പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അമ്പലം വിഴുങ്ങിക്ക്‌ പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെടുകയും ഉണ്ണിയേട്ടനോടുള്ള വൈരം കൂടുകയും ചെയ്തു.

പകരം പ്രസിഡന്റായത്‌, ഉണ്ണിയേട്ടന്റെ ആത്മാര്‍ഥ സ്നേഹിതനും പേരുകേട്ട കൈപ്പിള്ളി തറവാട്ടിലെ ഏക അവകാശിയുമായ സദാനന്ദനായിരുന്നു. ഉണ്ണിയേട്ടനെപ്പോലെ രാഷ്ട്രീയം തലക്കടിച്ചിട്ടില്ലെങ്കിലും ചെറിയൊരു വിപ്ലവച്ചായ്‌വുള്ളതിനാല്‍ തറവാട്ടുകാര്‍ക്കിടയില്‍ ഒരു നീരസം സദാനന്ദന്‍ സമ്പാദിച്ചിരുന്നു. "ആ ഉണ്ണീടെകൂടെ കൂടി ഇവന്റെ തലതിരിഞ്ഞുപോയി" എന്ന് ഇടയ്ക്കിടെ പണിക്കാരത്തികള്‍ കേള്‍ക്കേ പറഞ്ഞ്‌ ആശ്വസിക്കാറുണ്ടായിരുന്നു, സദാനന്ദന്റെ അമ്മ. ഉണ്ണിയേട്ടന്റെ വളര്‍ച്ചയില്‍ ഒരു താങ്ങായി എപ്പോഴും സദാനന്ദനുണ്ടായിരുന്നു. ഡിഗ്രി വരെയും ഒരുമിച്ച്‌ പഠിച്ചവരാണവര്‍. ഉണ്ണിയേട്ടന്‍ വളരെയധികം നിര്‍ബന്ധിച്ചുവെങ്കിലും തുടര്‍ന്നു പഠിക്കാന്‍ സദാനന്ദന്‌ താല്‍പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയമോഹങ്ങൊളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉണ്ണിയേട്ടനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എപ്പോഴും സദാനന്ദനുണ്ടായിരുന്നു. പാര്‍ട്ടിക്കകത്ത്‌ സ്ഥാനമാങ്ങളും ഉന്നതങ്ങളില്‍ പിടിപാടുമായപ്പോള്‍, സദാനന്ദന്‌ കളമശ്ശേരിയിലെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ മോശമല്ലാത്ത ഒരു ജോലി തരപ്പെടുത്തിക്കൊടുക്കാന്‍ ഉണ്ണിയേട്ടന്‍ മറന്നില്ല.

അങ്ങിനെ തന്റെ ഉയര്‍ച്ചയുടെയും പ്രശസ്തിയുടെയും പ്രഭാവനാളുകളില്‍ ഉണ്ണിയേട്ടന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ആരും സ്വപ്നേപി വിചാരിച്ചില്ല. സരോജിനിക്ക്‌ കല്യാണമാലോചിച്ച്‌ തുടങ്ങിയ നാളുകളായിരുന്നു. ഉണ്ണിയേട്ടനെയല്ലാതെ ആരെയും തനിക്കുവേണ്ടാ എന്ന് കരഞ്ഞ സരോജിനിയെ അമ്പലംവിഴുങ്ങി മുറിയിലടച്ചിട്ടു. ഒരൊളിച്ചോട്ടവും വിപ്ലവക്കല്യാണവും പ്രതീക്ഷിച്ചിരുന്ന നാട്ടുകാരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട്‌ ഉണ്ണിയേട്ടന്‍ ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷനായി. കണ്ണൂരില്‍ പാര്‍ട്ടി സമ്മേളനത്തിന്‌ പോയ ഉണ്ണിയേട്ടന്‍ പിന്നെ തിരിച്ചുവന്നില്ല. പകരം അയച്ച കത്തില്‍ താന്‍ പോവുകയാണെന്നും, ആരും അന്വേഷിക്കേണ്ടതില്ലെന്നും ഒരു വരിമാത്രം എഴുതിയിരുന്നു. കൈയ്യക്ഷരം ഉണ്ണിയേട്ടന്റേതു തന്നെയെന്ന് സ്ഥിരീകരിച്ചു. ഉണ്ണിയേട്ടന്റെ തിരോധാനത്തെപറ്റിയുള്ള അഭ്യൂഹങ്ങളായിരുന്നു പിന്നീട്‌. പാര്‍ട്ടിക്കകത്തുള്ള അസൂയാലുക്കള്‍ ഒതുക്കിയതാണെന്നും അതല്ല രാഷ്ട്രീയവൈരം മൂലം എതിര്‍പാര്‍ട്ടിക്കാര്‍ വകവരുത്തിയതാണെന്നുമുള്ള പലവിധ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടു. അമ്പലംവിഴുങ്ങിയുടെ നേരെയും ചിലര്‍ ഒളിയമ്പുകള്‍ എയ്തു. അതിനുള്ള ധൈര്യമൊന്നും അദ്ദേഹത്തിനില്ല എന്ന് നാട്ടുകാര്‍ക്കുത്തമ ബോദ്ധ്യമുള്ളതിനാല്‍ ആ ആരോപണം വിലപ്പോയില്ല.

വാസ്വേട്ടനെയും ഭാന്വേച്ചിയെയും തകര്‍ത്തുകളഞ്ഞ ഒരു സംഭവമായിരുന്നു അത്‌. വാസ്വേട്ടന്‍ പിന്നീട്‌ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി. സ്വയം വിധിച്ച ഏകാന്തതടവില്‍ തളയ്ക്കപെട്ട ഒരു ജീവിതമായി വാസ്വേട്ടന്റെത്‌. തറവാട്ടുകാര്യങ്ങളെല്ലാം സഹോദരനായ നാണുവേട്ടനെ ഏല്‍പിച്ചു. സരോജിനിയുടെ കാര്യമായിരുന്നു എറ്റവും ദയനീയം. ഇന്നുവരും നാളെവരും എന്നുള്ള കാത്തിരിപ്പ്‌ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊടും നിരാശയായി മാറി. ഒടുവില്‍ ഒട്ടേറെ ചികില്‍സയുടെയും നേര്‍ച്ചയുടെയും ഫലമായി സരോജിനി പതുക്കെ പതുക്കെ യാഥാര്‍ത്ഥ്യത്തിലേക്ക്‌ മടങ്ങി. ലീവെടുത്ത്‌ മാങ്ങളോളം സതീര്‍ഥ്യനെ അന്വേഷിച്ചു നടന്ന സദാനന്ദനും ഉണ്ണിയേട്ടനില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയിരുന്നു. കാലക്രമേണ ഉണ്ണിയേട്ടന്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമല്ല്ലാതായി. വല്ലപ്പോഴുമൊരിക്കല്‍ ചായക്കടയില്‍ വച്ചോ പാര്‍ട്ടിസമ്മേളനത്തില്‍ വച്ചോ ആരെങ്കിലും ഓര്‍മ്മിച്ചാലായി. പലതും മറന്നകൂട്ടത്തില്‍ ഉണ്ണിയേട്ടനെയും മറന്നു.

ഉണ്ണിയേട്ടനെ കാണാതായി ഏകദേശം അഞ്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം സരോജിനിയും സദാനന്ദനും തമ്മില്‍ വിവാഹിതരായതായിരുന്നു നാട്ടില്‍ ചര്‍ച്ചാവിഷയമായ മറ്റൊരു സംഗതി. സദാനന്ദന്‌ സരോജിനിയെ മുമ്പേ നോട്ടമുണ്ടായിരുന്നെന്ന് ഒരു കിംവദന്തി പരന്നെങ്കിലും വാസ്തവം മറിച്ചായിരുന്നു. ഉണ്ണിയേട്ടന്റെ തിരോധാനത്തിനു ശേഷം ഭാസ്കരമേനോന്‍ തീരാ ദുഃഖത്തിലായിരുന്നു. ഉണ്ണിയേട്ടന്റെ തിരോധാനവും അതിനെ ഫലമായി മകളുടെ മനോനില തെറ്റിയതും ഒരു പിതാവെന്ന നിലയില്‍ മേനോനെ കുറ്റബോധത്തിന്റെ കൊടുമുടിയിലെത്തിച്ചു. താന്‍ ചെയ്തുകൂട്ടിയതിന്റെ ഫലമാണിതെല്ലാം എന്ന് വിശ്വസിച്ച്‌ മേനോന്‍ ആദ്ധ്യാത്മികതയില്‍ അഭയം തേടി. പിന്നീട്‌ ഒഴിവുള്ളപ്പോഴൊക്കെ അമ്പലങ്ങള്‍ സന്ദര്‍ശിക്കാനാണ്‌ മേനോന്‍ താല്‍പര്യപ്പെട്ടത്‌. വിവാഹം കഴിയാത്ത ഒരേയൊരുമകളെ കുറിച്ചോര്‍ക്കുമ്പോള്‍ മേനോന്റെ മനസ്സില്‍ തീയായിരുന്നു. ചെറിയൊരു ഹാര്‍ട്ടറ്റാക്ക്‌ കൂടി വന്നതോടെ മകളെ ആരെയെങ്കിലുമേല്‍പിച്ച്‌ കണ്ണടക്കണം എന്ന ഒറ്റ വിചാരം മാത്രമേ മേനോനുണ്ടായിരുന്നുള്ളൂ. അങ്ങിനെയാണ്‌ ഒരിക്കല്‍ സദാനന്ദനെ കണ്ടപ്പോള്‍ മേനോന്‍ തന്റെ ഉള്ളുതുറന്നത്‌. മരിച്ചുപോയ ചങ്ങാതിയോട്‌ ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായമായിരിക്കും ഈ വിവാഹം എന്ന് മേനോന്‍ കരഞ്ഞപേക്ഷിച്ചു. ആദ്യം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും മേനോന്റെ നിര്‍ബന്ധത്തിനും അപേക്ഷക്കും മുമ്പില്‍ ഇരുവര്‍ക്കും സമ്മതിക്കേണ്ടിവന്നു.

കാലം പിന്നെയും കടന്ന് പോയി. വാസ്വേട്ടന്‍ തീര്‍ത്തും ശയ്യാവലംബിയായിക്കഴിഞ്ഞിരുന്നു. ഭാസ്കരമേനോന്‍ രണ്ടാമത്തെ അറ്റാക്കില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. സദാനന്ദനും സരോജിനിക്കും രണ്ട്‌ സന്താനങ്ങളായിരുന്നു. ഉണ്ണിയേട്ടനെ കാണാതായിട്ട്‌ പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞിരുന്നു. മരിച്ചു എന്ന് തന്നെ എല്ലാവരും വിശ്വസിച്ചു.


ഒരു ദിവസം ഗുരുവായൂരിലേക്ക്‌ ഓട്ടം പോയ ടാക്സിക്കാരന്‍ വിശ്വന്‍, ഉണ്ണിയേട്ടനെ ഗുരുവായൂരമ്പലത്തില്‍ വച്ച്‌ കണ്ടു, എന്ന വാര്‍ത്തയുമായിട്ടാണ്‌ തിരിച്ചു വന്നത്‌. താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരു സന്യാസിയുടെ രൂപമാണ്‌ വിശ്വം വരച്ചു കാട്ടിയത്‌. എല്ലാവര്‍ക്കും അവിശ്വസനീയമായി തോന്നി. കേട്ടപാതി ഗുരുവായൂര്‍ക്ക്‌ പോകണമെന്നായി വാസ്വേട്ടന്‌. സരോജിനിയും കരച്ചിലായി. അവസാനം എല്ലാവരുംകൂടി വിശ്വത്തിന്റെ വണ്ടിയില്‍ ഗുരുവായൂര്‍ക്ക്‌ പുറപ്പെട്ടു. വിശ്വത്തിനോടൊപ്പം ഉണ്ണിയേട്ടനെ തിരഞ്ഞുനടന്ന സദാനന്ദനാണ്‌ ഉണ്ണിയേട്ടനെ ആദ്യം കണ്ടത്‌. തിരക്കില്‍ നിന്നൊഴിഞ്ഞ്‌ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഉണ്ണിയേട്ടന്‍. ജടപിടിച്ച മുടിയും കുഴിഞ്ഞ കണ്ണുകളും മുഷിഞ്ഞ കാവിയും, വെയിലേറ്റ്‌ കരുവാളിച്ച തൊലിയും. നോക്കിനിന്ന് കണ്ണിരൊഴുക്കാനേ സദാനന്ദന്‌ കഴിഞ്ഞുള്ളൂ. "ഉണ്ണീ" എന്നുള്ള വിളികേട്ട്‌ സന്യാസി കണ്ണുതുറന്നു. സദാനന്ദനെ സൂക്ഷിച്ചു നോക്കി.

"എന്നെ മനസ്സിലായോ?" സദാനന്ദന്‍ കരയുന്നപോലെ ചോദിച്ചു. ഒരു തലയാട്ടലായിരുന്നു മറുപടി.

"എല്ലാരും വന്നിട്ടുണ്ട്‌. ഒന്ന് കാണാന്‍...." സദാനന്ദന്‍ ഇടയ്ക്കുവച്ച്‌ നിറുത്തി.

"ശരി. പോകാം" സന്യാസിയുടെ ഒച്ചക്ക്‌ ഉണ്ണിയുടേതുമായി വിദൂരസാമ്യം പോലുമില്ലെന്നത്‌ സദാനന്ദനെ അമ്പരപ്പിച്ചു.മാത്രമല്ല ആ മുഖത്ത്‌ കണ്ട അപരിചിതത്വം കുറച്ചൊന്നുമല്ല സദാനന്ദനെ വിഷമിപ്പിച്ചത്ഠന്റെ കൂടെ നടക്കുന്നത്‌ ഉണ്ണിതന്നെയാണോ എന്ന് സദാനന്ദന്‍ ശരിക്കും സംശയിച്ചു.

വിശ്വം ഇതിനകം എല്ലാവരോടും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. നടക്കാന്‍ സാധിക്കാത്തതിനാല്‍ കാറിന്റെ ഡോറില്‍ പിടിച്ച്‌ സൂക്ഷിച്ച്‌ നോക്കുകയായിരുന്നു, വാസ്വേട്ടന്‍. ഭാന്വേച്ചിയും സരോജിനിയേച്ചിയും ഷോക്കടിച്ചപോലെ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്തെത്തിയതും സന്യാസിയുടെ കൈ കവര്‍ന്ന് ഏങ്ങിയേങ്ങിക്കരഞ്ഞു വാസ്വേട്ടന്‍. പെണ്ണുങ്ങള്‍ രണ്ടുപേരും സാരിത്തലപ്പുകള്‍ വായില്‍തിരുകി കരച്ചിലമര്‍ത്തി. ഇത്രയൊക്കെ സംഭവിച്ചിട്ടും തീര്‍ത്തും വികാരരഹിതമായിരുന്നു സന്യാസിയുടെ മുഖം.

"നമുക്കെവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം." സമീപത്തുള്ള ഹോട്ടല്‍ ചൂണ്ടി സദാനന്ദന്‍ പറഞ്ഞു. വാസ്വേട്ടനെയും താങ്ങി സദാനന്ദന്‍ മുമ്പില്‍ നടന്നു.

'എനിക്കല്‍പം വെള്ളം മാത്രം മതി." സന്യാസിയുടെ ശബ്ദം കേട്ട്‌ എല്ലാവരും ഒന്ന് ഞെട്ടി. വാസ്വേട്ടന്‍ അപ്പോഴും ആ കൈയ്യില്‍ മുറുകെ പിടിച്ചിരുന്നു. ഇനിയും വിട്ട്‌ പോകുമോ എന്ന പേടിയുള്ളതുപോലെ.

"വാസൂ, എല്ലാമൊരു യോഗമായിട്ട്‌ കരുതിയാല്‍ മതി." സന്യാസിയുടെ വാക്കുകള്‍ വിദൂരതയില്‍ നിന്ന് വരുന്നത്‌ പോലെ തോന്നി.

"ബന്ധങ്ങളെല്ല്ലാം ഉപേക്ഷിച്ച്‌ ഭഗവല്‍ സമക്ഷം അര്‍പ്പിച്ചിരിക്കുകയാണീ ജീവിതം. ഒരു തിരിച്ച്‌ പോക്ക്‌ ഇനി സാദ്ധ്യമല്ല."

"എനിക്കൊരു കാര്യം അറിയണം. എവിടെയായിരുന്നു ഇത്രകാലം" സദാനന്ദന്‌ ചോദിക്കാതിരിക്കാനായില്ല.

ചുരുങ്ങിയ വാക്കുകളില്‍ സന്യാസി ആ അനുഭവം വിവരിച്ചു. കണ്ണൂര്‍ പാര്‍ട്ടി സമ്മേളനത്തിനിടയില്‍ ഒരു രാത്രിയില്‍ ഒരുള്‍വിളി ഉണ്ടായതും, കാശിയില്‍ വച്ച്‌ ദീക്ഷ സ്വീകരിച്ചതും, സന്യാസിയായി ഭിക്ഷ യാചിച്ച്‌ ഇന്ത്യ മുഴുവനലഞ്ഞതും മറ്റും. "ഇനിയെനിക്ക്‌ മറ്റൊരു ജീവിതമില്ല. ഈ ജന്മത്തില്‍ തന്നെ മോക്ഷം പ്രാപിക്കുകയാണ്‌ എന്റെ ലക്ഷ്യം. അതുകൊണ്ട്‌ നിറഞ്ഞ മനസ്സോടെ എന്നെ പോകാനനുവദിക്കണം. "

'ഉണ്ണിയേട്ടാ, ഞാന്‍..." സരോജിനിയുടെ വാക്കുകള്‍ ഇടക്കുവച്ച്‌ സന്യാസി തടഞ്ഞു. പിന്നെ സദാനന്ദനെ നോക്കി പറഞ്ഞു.

"സദാനന്ദാ, നീ ചെയ്തത്‌ എന്തുകൊണ്ടും ശരിയാണ്‌. അതായിരുന്നു സംഭവിക്കേണ്ടിയിരുന്നതും."

സംഭാഷണം അവസാനിപ്പിച്ചപോലെ എഴുന്നേറ്റു നിന്നു കൈകൂപ്പിക്കോണ്ട്‌ സന്യാസി ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു.

"എല്ലാവരും സന്തോഷത്തോടുകൂടി എന്നെ പോകാനനുവദിക്കണം. വിധിയെ തടുക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല. " സന്യാസി നടന്നകന്നു.

എന്തോ പറയാനാഞ്ഞ ഭാന്വേച്ചിയെ വാസ്വേട്ടന്‍ തടഞ്ഞു. നിറകണ്ണുകളോടെ സ്വന്തം അനിയന്‌ യാത്രാനുമതി കൊടുക്കുകയായിരുന്നു വാസ്വേട്ടന്‍.

Sunday, July 16, 2006

നായരുപിടിച്ച പുലിവാല്‌

തടത്തില്‍ നായരദ്യത്തിന്റെ മതിലരികത്ത്‌ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം. എല്ലാ കണ്ണുകളും ഒരു തെങ്ങിന്മുകളിലേക്ക്‌ ഫോക്കസ്‌ ചെയ്തിരിക്കുന്നു. എന്താണ്‌ സംഭവം എന്നറിയാന്‍ ഒരാകാംഷ. ബൈക്ക്‌ നിര്‍ത്തി ഇറങ്ങുമ്പോഴേക്കും റേഷന്‍ കടക്കാരന്‍ അപ്പ്വേട്ടന്‍ ഓടിവന്നു.
"അറിഞ്ഞില്ലേ, നായരദ്യം തെങ്ങിന്മോളില്‌ കുടുങ്ങി. ഈ വയസ്സുകാലത്ത്‌ ഇതിന്റെ വല്ല ആവശ്യോണ്ടാരുന്നോ?" ഹെല്‍മറ്റ്‌ അഴിച്ച്‌ ഞാന്‍ നോക്കിയപ്പോള്‍ ആദ്യം കണ്ടത്‌ അഴിഞ്ഞ്‌ വീഴാറായ ഒരൊറ്റത്തോര്‍ത്താണ്‌. അതിനുമുകളില്‍ വെട്ടിവിയര്‍ത്തോരു ദേഹം. തെങ്ങിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ച്‌ നായരദ്യം കണ്ണുമടച്ച്‌ പ്രാര്‍ത്ഥിക്കുന്നു. ചെറുതായി വിറക്കുന്നുണ്ടോ എന്ന് സംശയം. നായരദ്യത്തിന്റെ ശിങ്കിടി ഉണ്ണാമന്‍ വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്‌. നായരദ്യം വീഴാന്‍ സാദ്ധ്യതയുള്ള സ്ഥലത്ത്‌ ഓലയും തൂപ്പും കൊണ്ടിട്ട്‌ ഒരു സോഫ്റ്റ്‌ ലാന്‍ഡിംഗിന്‌ സാദ്ധ്യത ഒരുക്കുകയാണ്‌ ഉണ്ണാമന്‍.
"എല്ലാം ആ കുരുത്തം കെട്ട ഉണ്ണാമന്റെ പണിയാ. അവന്റെയൊരു തെങ്ങുകേറ്റയന്ത്രം" അപ്പ്വേട്ടന്‍ ഉണ്ണാമനെ ചീത്തവിളിച്ചു.

"എടാ, ആ വേലു എപ്പ വരുമ്ന്ന് വിചാരിച്ചിട്ടാ? നീയൊന്ന് കേറിനോക്കെടാ, ഉണ്ണാമാ" അപ്പ്വേട്ടന്‍ ഉണ്ണാമനോട്‌ പറഞ്ഞു.

"എത്ര പ്രാവശ്യം പറയണം യന്ത്രമില്ലാതെ എനിക്ക്‌ കേറാനറിയില്ലാന്ന്. പോരാത്തതിന്‌ മഴപെയ്തിട്ട്‌ വഴുക്കുണൂണ്ട്‌." ഉണ്ണാമന്‍ തന്റെ നിസ്സഹായത വെളിപ്പെടുത്തി.

അപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. പുതിയ തെങ്ങുകേറ്റയന്ത്രത്തിലാണ്‌ നായരദ്യം മുകളിലെത്തിയിരിക്കുന്നത്‌. ഇപ്പോള്‍ സംഭവം ഏകദേശം പിടികിട്ടി. ഞങ്ങളുടെ നാട്ടില്‍നിന്ന് തെങ്ങുകയറ്റത്തില്‍ ആദ്യമായി ഡിഗ്രിയെടുത്ത ആളാണ്‌ ഉണ്ണാമന്‍. അതും നായരദ്യത്തിന്റെ സ്പോണ്‌സര്‍ഷിപ്പില്‍. ഉണ്ണാമനില്‍ നിന്നും തെങ്ങുകയറ്റം പഠിക്കുകയായിരുന്നിരിക്കണം, നായരദ്യം.

ഗ്രാമത്തിന്റെ പാരമ്പര്യ തെങ്ങ്‌ കയറ്റത്തൊഴിലാളി ശ്രീ വേലുമാഷുമായി നായരദ്യം ഒന്നുടക്കിയതില്‍ പിന്നെയാണ്‌ ഉണ്ണാമന്റെ സമയം തെളിഞ്ഞത്‌.വേലുക്കണക്കന്‍ എന്നായിരുന്നു വേലുമാഷിന്റെ പണ്ടത്തെ പേര്‌. സ്വന്തം പേരിന്റെ കൂടെ ജാതിപേര്‌ ചേര്‍ക്കുന്നത്‌ തെറ്റാണെന്നും അതുകൊണ്ട്‌ അത്‌ വെട്ടിമുറിച്ച്‌ കളയണമെന്നും കവലയില്‍ പ്രസംഗിച്ച ഒരു പ്രാദേശിക നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌, ആ വേദിയില്‍ വച്ച്‌ തന്നെ വേലുക്കണക്കന്‍ തന്റെ 'കണക്കനെ' മുറിച്ചുമാറ്റി. തുടര്‍ന്ന് വേലുക്കണക്കനെ 'വേലുമാഷായി', സഖാവ്‌ തന്നെ മാമൊദിസാമുക്കി പ്രഖ്യാപിച്ചു. അതിനുശേഷം 'വേലുക്കണക്കാ' എന്ന് വിളിച്ചാല്‍ വേലുമാഷ്‌ കേള്‍ക്കില്ലാ എന്നുമാത്രമല്ല ശിക്ഷാനടപടിയായി ആ പ്രാവശ്യത്തെ തെങ്ങുകയറ്റം ഉപേക്ഷിക്കുകയും ചെയ്യും. തലയില്‍ തേങ്ങവീണു ചാവണ്ടല്ലോ എന്ന് കരുതി നാട്ടുകാര്‍ അദ്ദേഹത്തിനെ ബഹുമാനപൂര്‍വ്വം 'വേലുമാഷ്ഷേ" എന്ന് അണപ്പല്ല്കൂട്ടിക്കടിച്ച്‌ വിളിക്കാന്‍ തുടങ്ങി.

ഗ്രാമത്തിലുള്ളവരെല്ലാം സൈക്കിളുപേക്ഷിച്ച്‌ ടൂവീലറില്‍ ചേക്കേറിയപ്പോള്‍ വേലുമാഷും തന്റെ വാഹനം ഒന്ന് പരിഷ്ക്കരിച്ചു. മീന്‌കാരന്‍ മമ്മദ്‌ ലൂണയില്‍ നിന്ന് 'മീന്‍80' യിലേക്ക്‌ ഉയരാന്‍ തീരുമാനിച്ചപ്പോള്‍ ചുളുവിലക്ക്‌ വേലുമാഷ്‌ ആ ലൂണ അടിച്ചെടുത്തു. ദേവസ്യേട്ടന്റെ വെല്‍ഡിംഗ്‌ വര്‍ക്ക്ഷോപ്പില്‍ വച്ച്‌ ലൂണക്ക്‌ രണ്ട്‌ കൊളത്തുകള്‍ കൂടി പിടിപ്പിച്ചപ്പോള്‍ വേലുമാഷിന്റെ സന്തതസഹചാരിയായ "മുള"യ്ക്കും ലൂണയില്‍ സഞ്ചരിക്കാമെന്നായി. "ആ മന്ദബുദ്ധി വാസൂന്‌ ബസ്സോടിക്കാന്‍ പറ്റുമെങ്കില്‍ എനിക്ക്‌ മുളവച്ച ലൂണയോടിക്കാനാണോ വിഷമം". അതില്‍പിന്നെ വളവുവളഞ്ഞ്‌ വരുന്ന മുളയും അതിന്റെ അറ്റത്തുള്ള പോത്തിന്റെപോലത്തെ കൊമ്പുകളും ഞങ്ങളുടെ പേടിസ്വപ്നമായി മാറി. ഞങ്ങളുടെ സുരക്ഷയെ കരുതി ലൂണയുടെ കൂടെ ഫ്രീ കിട്ടിയ മമ്മതിന്റെ "പോം പോം" ഞെക്ക്‌ ഹോണ്‍ നിര്‍ലോഭം ഞെക്കാന്‍ വേലുമാഷ്‌ മടികാണിച്ചിരുന്നില്ല.

വേലുമാഷിന്‌ അല്ലറ ചില്ലറ വേലത്തരങ്ങളുമില്ലാതില്ല. ചിലപ്പോള്‍ അദ്ദേഹം തെങ്ങ്‌ ഡോക്ടറായിമാറും. ഒരിക്കല്‍ മണ്ടരി മാറ്റാനൊരു ദിവ്യൌഷധം എന്ന് പറഞ്ഞ്‌ എന്റെ അമ്മയില്‍ നിന്ന് തെങ്ങൊന്നിന്‌ 200 രൂപ വച്ച്‌ വാങ്ങുകയും തെങ്ങിന്റെ കടയില്‍ ഒരുരൂപ വട്ടത്തില്‍ ഒരു തുള തുളച്ച്‌ അതില്‍ മരുന്നു നിറച്ച ഒരു ഭീമാകാരന്‍ സിറിഞ്ച്‌ കുത്തിവയ്ക്കുകയും ചെയ്തു. ആറുമാസം കഴിഞ്ഞിട്ടും മണ്ടരിതേങ്ങകള്‍ ഉണങ്ങിവീഴുന്നതു കാണിച്ചുകൊടുത്തപ്പോള്‍, "പ്രതിരോധശക്തിയാര്‍ജ്ജിച്ച പുതിയ മണ്ടരിയെ നേരിടാന്‍" തെങ്ങൊന്നിന്‌100 രൂപാ നിരക്കില്‍ പുതിയ ഒരു മണ്ണെണ്ണ ചികില്‍സ നിര്‍ദ്ദേശിച്ച്‌ തടിയൂരുകയാണ്‌ അദ്ദേഹം ചെയ്തത്‌. വേലുമാഷിന്റെ പിന്‌തലമുറയില്‍ പെട്ടവര്‍ തെങ്ങുകയറ്റത്തില്‍ താല്‍പര്യം കാണിക്കാതിരിക്കുകയും പലര്‍ക്കും സര്‍ക്കാര്‍ജോലി കിട്ടുകയും ചെയ്തപ്പോള്‍, തെങ്ങുകയറ്റം വേലുമാഷിന്റെ Monopoly ആയി മാറുകയും, തല്‍ഫലമായി അദ്ദേഹത്തിന്റെ വേലത്തരങ്ങള്‍ നിശ്ശബ്ദം സഹിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

അങ്ങിനെ നാട്ടിലെ രാജാവായി വിലസിയിരുന്ന സമയത്താണ്‌, സ്ഥലത്തെ പ്രധാനിയും, റിട്ടയേര്‍ട്‌ സൂപ്രണ്ടും, N.S.Sന്റെ പ്രസിഡന്റുമായ തടത്തില്‍ ശ്രീകണ്‌ഠന്‍ നായര്‍, എന്ന നായരദ്യവുമായി വേലുമാഷ്‌ ഒന്നുരസിയത്‌. നായരദ്യത്തില്‍ നിന്ന് കുടികിടപ്പവകാശമായി, വേലുമാഷിന്റെ അച്ഛന്‍ കണാരക്കണക്കന്‌ കിട്ടിയ 5 സെന്റ്‌ ഭൂമിയിലണ്‌ വേലുമാഷ്‌ ഇപ്പോഴും താമസിക്കുന്നത്‌. അതിന്റെ നന്ദി സൂചകമായി കണാരക്കണക്കന്‍ നായരദ്യത്തോട്‌ ഒരിക്കലും കണക്കുപറയാറില്ലായിരുന്നു. മകനോടും അങ്ങിനെ തന്നെ വേണമെന്ന് മരിക്കും മുമ്പ്‌ ഉപദേശിച്ചിരുന്നു. അറുപിശുക്കനായ നായരദ്യം പലപ്പോഴും ഇത്‌ മുതലാക്കിയിരുന്നു. കൂലി കിട്ടുന്നത്‌ കുറവാണെങ്കിലും, അത്‌ നിശ്ശബ്ദം സ്വീകരിച്ച്‌ 'ഡാ, വേല്വേ" എന്ന വിളിയും സഹിച്ച്‌, മനസ്സില്‍ അദ്യത്തിന്റെ "അമ്മയ്ക്കും മുത്തി"ക്കും വിളിച്ച്‌ അങ്ങിനെ ഉരസ്സലില്ലാതെ കഴിഞ്ഞുപോകുന്ന അവസരത്തിലാണ്‌ വേലു മമ്മതിന്റെ ലൂണ വാങ്ങുന്നത്‌. തദവസരത്തില്‍ തന്നെയാണ്‌ നായരദ്യം ഒരു second hand, Santro കാറ്‌ വാങ്ങിക്കുന്നതും. പണ്ട്‌ സര്‍ക്കാര്‍ജീപ്പില്‍ ട്രയല്‍ എടുത്ത പരിചയം വച്ച്‌, ഡ്രൈവര്‍ വാസുവിന്റെ സഹായത്താല്‍ കാറ്‌ റോട്ടിലിറക്കിയ ആദ്യത്തെ ദിവസം. സ്കൂള്‍ കവലയിലും പഞ്ചായത്ത്‌ ഹാളിന്റെ മുമ്പിലും കാറിനെയും സ്വന്തം ഡ്രൈവിംഗ്‌ പാടവത്തെയും പ്രദര്‍ശിപ്പിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു, ആ അത്യാഹിതം സംഭവിച്ചത്‌. വളവ്‌ വളഞ്ഞുവന്ന ഒരു മുള അതിന്റെ പോത്തിന്‍ കൊമ്പുകള്‍കൊണ്ട്‌ കാറിന്റെ സൈഡില്‍ ഒന്നുകുത്തുകയും നിയന്ത്രണം വിട്ട കാര്‍ ഒരു മരത്തിലിടിച്ച്‌ നില്‍ക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന വാഗ്വാദത്തില്‍ വേലുമാഷ്‌ ഇങ്ങനെ അരുളിച്ചെയ്തു. "ഈ ഹോണ്‍ ഹോണ്‍ എന്നത്‌ കാണാനല്ല വച്ചിരിക്കുന്നത്‌. അത്‌ പിടിച്ച്‌ ദാ ഇങ്ങനെ പോം പോമ്ന്ന് ഞെക്കണം. അല്ലാതെ ഞാനെങ്ങനാ പൂച്ചേപ്പോലെ വരുന്ന ഈ സാധനം വഴീലുണ്ടെന്നറിയുന്നത്‌". തെറ്റ്‌ തന്റെ പക്ഷത്തും ഉണ്ടെന്നതിനാലും വേലൂന്റെ വോക്കാബുലറിയുടെ ശക്തി നന്നായി അറിയാവുന്നതിനാലും "നിന്നെ പിന്നെ എടുത്തോളാം" എന്ന് മനസ്സില്‍ പറഞ്ഞ്‌ നായരദ്യം പതുക്കെ രംഗം കാലിയാക്കി. അടുത്ത പ്രാവശ്യം തെങ്ങ്‌ കയറിക്കഴിഞ്ഞ്‌, പതിവ്‌ തേങ്ങയും കൊത്തിയെടുത്ത്‌ നായരദ്യത്തിന്റെ മുമ്പിലെത്തിയ വേലുവിനോട്‌ അദ്യം ഇങ്ങനെ മൊഴിഞ്ഞു. "ഡാ വേല്വേ, നീയും നിന്റെ ലൂണയും കൂടി എന്റെ രണ്ടായിരമാ പൊടിച്ചത്‌. അതുകൊണ്ട്‌ ഇത്‌ ആ പറ്റില്‍ വച്ചേക്കാം." വേലുമാഷ്‌ ഒന്ന് കിതച്ചു. പിന്നെ തിളച്ചു. അച്ഛന്‍ കണാരന്‍ പറഞ്ഞതെല്ലാം വിസ്മരിച്ചുകൊണ്ട്‌ വേലു തുറന്നടിച്ചു."അല്ലെങ്കില്‍ തന്നെ നക്കാപിച്ചയാ തരുന്നത്‌. ഡോ നായരേ, മര്യാദക്ക്‌ കൂലി തന്നില്ലെങ്കില്‍ എന്റെ തനിസ്വഭവം താനറിയും. പിന്നെ യൂണിയനൊക്കെ ഇടപെടുത്തി തന്നെ നാറ്റിക്കും. കളി വേലൂനോട്‌ വേണ്ടാ.." രംഗം വഷളാവുന്നത്‌ കണ്ട്‌ നായരദ്യം കൂലി കൊടുത്തു.

"ഡാ വേല്വേ, നിന്റെ സര്‍വ്വീസ്‌ ഇനി ഇവിടെ വേണ്ടാ. ഞാന്‍ പടിഞ്ഞാറൂന്നാളെ കൊണ്ടന്ന് കേറ്റിച്ചോളാം"

"ഓ, അടിയന്‍. അതൊന്ന് കണ്ടിട്ടുതന്നെ കാര്യം." വേലു മുരണ്ടു.

അടുത്ത പ്രാവശ്യം തെങ്ങുകയറാന്‍ ആളെ തിരക്കിയപ്പോഴാണ്‌ അബദ്ധം പറ്റിയെന്ന് നായരദ്യത്തിന്‌ മനസ്സിലായത്‌. അനേകലക്ഷം തൊഴില്‍ രഹിതരുള്ള ഈ പ്രബുദ്ധകേരളത്തില്‍ തെങ്ങുകയറാന്‍ ആളില്ല എന്ന നഗ്നസത്യം നായരദ്യത്തിനെ തുറിച്ചു നോക്കി. മാത്രമല്ല വേലുവിന്റെ ഏരിയയില്‍ അങ്ങിനെ ഒരു പരീക്ഷണം നടത്താന്‍ സഹതെങ്ങുകയറ്റുവര്‍ഗ്ഗം മടിച്ചു. അങ്ങിനെ വിഷണ്ണനായി, ഉണങ്ങി വീഴുന്ന തേങ്ങകളെ നോക്കി നെടുവീര്‍പ്പിടുമ്പോളാണ്‌ നായരദ്യത്തിനെ ആനന്ദത്തിലാറാടിച്ചു കൊണ്ട്‌ ഒരു പത്രവാര്‍ത്ത വന്നത്‌. തിരുവനന്തപുരത്ത്‌ ഒരു തെങ്ങുകയറ്റ സ്കൂള്‍ ആരംഭിച്ചിട്ടുണ്ടെന്നും, തെങ്ങുകയറുന്നതിനായി ഒരു യന്ത്രം കണ്ടുപിടിച്ചിരിക്കുന്നെന്നും മറ്റുമാണ്‌ അതില്‍ എഴുതിപ്പിടിപ്പിച്ചിരുന്നത്‌. കോഴ്സില്‍ ചേരുന്നവര്‍ക്ക്‌ 500 രൂപക്ക്‌ യന്ത്രം കിട്ടുമെന്നും വായിച്ചപ്പോള്‍ നായരദ്യം ഒന്ന് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ ആരു പോകും പരീശീലനത്തിന്‌? തന്നെക്കൊണ്ട്‌ ഈ വയസ്സുകാലത്ത്‌ തെങ്ങുകേറാനൊന്നും വയ്യ. അപ്പോഴാണ്‌ ഉണ്ണാമനെയോര്‍ത്തത്‌. ശരിയാണ്‌ ഉണ്ണാമന്‍ തന്നെ മതി. കുറെ നാളായി, വെറുതെ തിന്നും കുടിച്ചും നടക്കുന്നു. പത്ത്‌ പൈസയുടെ ഉപകാരമില്ല. ഇങ്ങനെ പലതും മനസ്സിലോര്‍ത്ത്‌ നായരദ്യം ഉണ്ണാമനെ വിളിച്ചു.

ഉണ്ണണം ഉറങ്ങണം എന്ന ഒറ്റ വിചാരമല്ലാതെ മറ്റൊന്നും മനസ്സിലില്ലാത്ത ഒരു നിഷ്കളങ്കനാണ്‌ ഉണ്ണാമന്‍. ഏത്‌ സദ്യക്കും അവസാനത്തെ പന്തികളിലേ ഉണ്ണാമന്‍ ഇരിക്കാറുള്ളൂ അഥവാ ഇരുത്താറുള്ളൂ. അല്ലെങ്കില്‍ മൂന്ന് പന്തി കഴിഞ്ഞാലും ഉണ്ണാമന്‍ ഉണ്ടുകഴിഞ്ഞിട്ടുണ്ടാവില്ല.അങ്ങിനെയാണ്‌ 'ഉണ്ണാമന്‍' എന്ന ഓമനപ്പേര്‌ കിട്ടിയത്‌. ഉണ്ണാമന്റെ പതിനഞ്ചാമത്തെ വയസ്സില്‍, തടത്തില്‍ തറവാട്ടിലെ കാര്യസ്ഥനായിരുന്ന അച്ഛന്‍ മരിച്ചപ്പോള്‍, കിട്ടിയതാണ്‌ നായരദ്യത്തിന്റെ ശിങ്കിടിപ്പണി. തനിക്ക്‌ പറ്റിയ ഏറ്റവും നല്ല ജോലി നായരദ്യത്തിന്റെ ശിങ്കിടിപ്പണിയാണെന്ന് ഉണ്ണാമന്‍ ദൃഡമായി വിശ്വസിച്ചുപോന്നു. സ്ഥാനത്തും അസ്ഥാനത്തും തന്റെ കണ്‍കണ്ട ദൈവത്തെ സ്തുതിക്കുക, അദ്ദേഹത്തിനെതിരെ നാട്ടിലും NSSലും നടക്കുന്ന പാരകള്‍ തല്‍സമയം അദ്യത്തിന്റെ ചെവിയിലെത്തിക്കുക, ഇലക്ട്രിസിറ്റി ബില്‍, കരം എന്നിവ അടയ്ക്കുക സര്‍വ്വോപരി നായരദ്യം അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ അമ്മയുടെ സ്ഥാനത്ത്‌ നിന്ന് കൊടുക്കുക എന്നീ ഭാരിച്ച പണികളെല്ലാം ഉണ്ണാമന്‍ ചെയ്തുപോന്നു. വയസ്സ്‌ മുപ്പത്തഞ്ചായിട്ടും ഒരു കല്യാണത്തെ പറ്റിപ്പോലും ചിന്തിക്കാതെ നായരദ്യത്തിനുവേണ്ടി നിസ്വാര്‍ഥ സേവനം നടത്താനായിരുന്നു ഉണ്ണാമന്‌ താല്‍പര്യം.


നായരദ്യത്തിന്റെ പുതിയ ആലോചന കേട്ടപ്പോള്‍ ഉണ്ണാമന്റെ തലക്കകത്ത്‌ ഒരിടിവാള്‍ മിന്നി. ഉയരംകൂടിയ ഒരു തെങ്ങിന്റെ മുകളില്‍ താനിരിക്കുന്നതും താഴെ ഓരോന്ന് കല്‍പിച്ചുകൊണ്ട്‌ അദ്യം നില്‍ക്കുന്നതും സങ്കല്‍പ്പിച്ചപ്പോള്‍ തന്നെ ഉണ്ണാമന്റെ തല കറങ്ങി. മറുത്തുപറഞ്ഞ്‌ ശീലമില്ലാത്തതിനാല്‍ അടുത്ത ആഴ്ച തന്നെ ഉണ്ണാമന്‍ തിരുവനന്തപുരത്തേക്ക്‌ വണ്ടി കയറി. വേലുവിന്റെ പാരകള്‍ ഭയന്ന് ഉണ്ണാമന്റെ യാത്രയും പരിശിലനവും ഒരു പരമ രഹസ്യമായി നായരദ്യം സൂക്ഷിച്ചു.


മൂന്നാഴ്ചകള്‍ക്ക്‌ ശേഷം തെങ്ങ്‌ കയറുന്ന യന്ത്രവുമായി ഉണ്ണാമന്‍ തിരിച്ചെത്തി. അങ്കം ജയിച്ചുവന്ന ചേകവനെപ്പോലെ നെഞ്ചും വിരിച്ച്‌ നടന്നെത്തിയ ഉണ്ണാമനെ നായരദ്യം ചുമലില്‍ തട്ടി അഭിനന്ദിച്ചു. കിഴക്കെ മുറ്റത്തുള്ള ഏറ്റവും പൊക്കം കൂടിയ തെങ്ങിലാണ്‌ ഉണ്ണാമന്‍ തന്റെ തെങ്ങുകയറ്റ പാടവം തെളിയിച്ചത്‌. തെങ്ങു കയറലും തേങ്ങയിടലുമെല്ലാം നിമിഷനേരം കൊണ്ട്‌ കഴിഞ്ഞു. മാത്രമല്ല തെങ്ങുകള്‍ക്ക്‌ വരാവുന്ന അസുഖങ്ങളും, അവയ്ക്കുള്ള മരുന്നുകളും, കൃഷി ഓഫീസില്‍ തെങ്ങ്‌ കര്‍ഷകര്‍ക്കായി കൊണ്ടുവന്നിട്ടുള്ള പദ്ധതികളും ഉണ്ണാമന്‍ വിശദീകരിച്ചു കൊടുത്തു. എന്തായാലും പോയ ഉണ്ണാമനല്ല വന്ന ഉണ്ണാമന്‍ എന്ന് മനസ്സിലാക്കിയ നായരദ്യം വേലുവിനൊരു ശക്തനായ എതിരാളിയെ കിട്ടിയതില്‍ അളവറ്റ്‌ സന്തോഷിച്ചു.


പിറ്റേന്ന് മത്തായിച്ചേട്ടന്റെ ചായക്കടയില്‍ വച്ച്‌ ഉണ്ണാമനെന്ന സൂപ്പര്‍ തെങ്ങുകയറ്റക്കാരന്റെ ഉല്‍ഘാടനം സ്വന്തം പുരയിടത്തില്‍ വച്ച്‌ നടത്തുന്നതാണെന്നും എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗതം ചെയ്യുന്നുവെന്നും നായരദ്യം പ്രഖ്യാപിച്ചു. ഉണ്ണാമന്റെ തെങ്ങുകയറ്റ പാടവം കണ്ട്‌ നാട്ടുകാര്‍ അമ്പരക്കുകയും, തെങ്ങുവിജ്ഞാനത്തിലുള്ള ഉണ്ണാമന്റെ അഗാധപാണ്ഡിത്യം കണക്കിലെടുത്ത്‌ "തെങ്ങ്‌ കണ്‍സല്‍ട്ടന്റ്‌" സ്ഥാനം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഉണ്ണാമന്‌ തിരക്കുപിടിച്ച നാളുകളായിരുന്നു. തെങ്ങിനുവേണ്ട ചികില്‍സ, വളപ്രയോഗം മുതല്‍ കാറ്റുവീഴ്ച വന്ന തെങ്ങുകള്‍ വെട്ടിക്കളഞ്ഞാല്‍ സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം എത്രകിട്ടും എന്ന് വരെ ഉണ്ണാമന്റെ വിജ്ഞാനകോശത്തില്‍ ശേഖരിച്ചുവച്ചിരുന്നു.

ഉണ്ണാമന്റെ പുതിയ അവതാരം വേലുവിന്‌ വലിയ ക്ഷീണമായി. നായരദ്യത്തിന്റെ പുരയിടത്തിലെ തേങ്ങ മാത്രമേ ഉണ്ണാമന്‍ ഇട്ടിരുന്നുള്ളൂ. കണ്‍സല്‍ട്ടന്‍സിയിലായിരുന്നു ഉണ്ണാമനു താല്‍പര്യം. അതുകൊണ്ട്‌ തല്‍ക്കാലം തൊഴിലിനു ഭീഷണിയില്ലെങ്കിലും തന്റെ Monopoly തകര്‍ന്നതില്‍ വേലുമാഷ്‌ ദുഃഖിതനായിരുന്നു. മാത്രമല്ല വേലത്തരങ്ങള്‍ക്ക്‌ ഇനി സാദ്ധ്യതയില്ല എന്ന് തിരിച്ചറിവും വേലുവിന്റെ ദുഃഖത്തിന്നാക്കം കൂട്ടി. വേലുവിനെ കാണുമ്പോള്‍ നായരദ്യത്തിന്റെ മുഖത്ത്‌ വിരിയുന്ന പുച്ഛം കലര്‍ന്ന ആ ചിരി കാണാതിരിക്കാന്‍, വേലുമാഷ്‌, നായരദ്യത്തിന്റെ വീട്ടിലേക്കുള്ള വഴി ഒഴിവാക്കി ലൂണ ഓടിപ്പിച്ചു.ഉണ്ണാമനാണ്‌ നായരദ്യത്തിന്റെ പിടിവള്ളി. ഉണ്ണാമനെ എങ്ങിനെയെങ്കിലും നായരദ്യവുമായി തെറ്റിച്ചാല്‍ താന്‍ രക്ഷപ്പെടും എന്ന് വേലുമാഷ്‌ കണക്കുകൂട്ടി.

തെങ്ങുകയറ്റ പരിശീലനം ഉണ്ണാമന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് തന്നെ പറയാം. നാട്ടുകാര്‍ക്കിടയില്‍ ഒരു വെയിറ്റ്‌ ഒക്കെയായി. ഉണ്ണാമനെ അന്വേഷിച്ച്‌ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തി. ഉണ്ണാമന്റെ ഉപദേശങ്ങള്‍ അവര്‍ ചെവിക്കോണ്ടു. എല്ലാത്തിലും ഉപരി സ്വന്തം പേരായ ഉണ്ണിക്കൃഷ്ണന്‍ ഉണ്ണാമന്‌ തിരിച്ചുകിട്ടി. തിരക്കിനിടയില്‍ ഉണ്ണാമന്‌ ശിങ്കിടിപ്പണി ചെയ്യാന്‍ സമയമില്ലാത്ത അവസ്ഥയായി. ഉണ്ണാമനെ നഷ്ടപ്പെടുകയാണ്‌ എന്ന സത്യം നായരദ്യം പതിയെ മനസ്സിലാക്കി തുടങ്ങിയിരുന്നു. താന്‍ തന്നെയാണല്ലോ ഇതിനുകാരണം എന്ന് ഒരുമാത്ര ചിന്തിക്കാതെയുമിരുന്നില്ല. എന്നാലും നന്നാവുകയാണെങ്കില്‍ നന്നാവട്ടെ എന്ന് കരുതാനുള്ള വിശാലമനസ്ഥിതി നായരദ്യത്തിനുണ്ടായിരുന്നു.


ഒരു ദിവസം ഉണ്ണാമനും വേലുമാഷും നേര്‍ക്കുനേരെ കണ്ടുമുട്ടി. സത്യത്തില്‍ വേലുമാഷ്‌ ഉണ്ണാമനെ കാത്ത്‌ നില്‍ക്കുകയായിരുന്നു. വേലുമാഷിനെ ഒഴിവാക്കിയാണ്‌ ഉണ്ണാമന്‍ നടന്നിരുന്നത്‌. വേലുവിനെ കാണുമ്പോഴൊക്കെ ഒരു കുറ്റബോധം ഉണ്ണാമനുണ്ടാവും.മനപ്പൂര്‍വ്വമല്ലെങ്കിലും വേലുവിന്റെ കഞ്ഞിയില്‍ പാറ്റവീഴ്ത്തിയല്ലോ എന്ന ചിന്ത ഉണ്ണാമനുണ്ടായിരുന്നു.

"എനിക്കൊരു കാര്യം പറയാനുണ്ട്‌" വേലുമാഷ്‌ ഉണ്ണാമന്റെ വഴിമുടക്കി.

"എനിക്കൊന്നും കേള്‍ക്കണ്ട" ഉണ്ണാമന്‍ അപകടം മണത്തു.

"ഉണ്ണിക്കൃഷ്ണാ, ഞാന്‍ ഉടക്കാനൊന്നും വന്നതല്ല. എനിക്ക്‌ നിന്നോടൊരു വിരോധോം ഇല്ല. ഞാനും നായരദ്യവും തമ്മിലാണല്ലോ തെറ്റിയത്‌. അതിന്‌ നീ എന്തു പിഴച്ചു?" വേലുമാഷ്‌ ശബ്ദം മയപ്പെടുത്തി ഒരു സമാധാനന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു.

"അല്ലെങ്കില്‍ അതൊരുവിധത്തില്‍ നന്നായല്ലോ. അതുകാരണം നിനക്ക്‌ ഒരു തൊഴില്‍ പഠിക്കാനും പറ്റി. ഇപ്പോഴല്ലേ ഒരു മനുഷ്യനെപ്പോലെ നീ ജിവിക്കാന്‍ തുടങ്ങിയത്‌. എന്താ ഞാന്‍ പറഞ്ഞത്‌ ശരിയല്ലേ?" വേലുമാഷ്‌ സ്നേഹത്തില്‍ മുക്കിയെടുത്ത ഒരമ്പെയ്തു. ഉണ്ണാമന്‍ അതെയെന്ന് തലയാട്ടി. ഉണ്ണാമന്‍ ഒന്നയഞ്ഞു എന്ന് മനസ്സിലാക്കിയ വേലു അടുത്ത അമ്പ്‌ തൊടുത്തു.

"എടാ ഇനി നീ ഒരു പെണ്ണ്‍ കെട്ടി ഒരു കുടുംബമൊക്കെയായി സുഖമായി ജീവിക്കാന്‍ നോക്ക്‌. ഇത്ര നാളും നിന്നെ കളിയാക്കിയവര്‍ക്കൊക്കെ നല്ല രീതിയില്‍ ജീവിച്ച്‌ ഒരു മറുപടി കൊടുക്ക്‌."

"ആഗ്രഹമില്ലാഞ്ഞിട്ടാണോ വേലുമാഷേ. എനിക്കാരു പെണ്ണുതരും? പേരിനൊരു ജോലിയെങ്കിലും എനിക്കുണ്ടോ?"

"ആരുപറഞ്ഞു നിനക്ക്‌ പെണ്ണിനെ കിട്ടില്ലെന്ന്? ഞാന്‍ കൊണ്ടുത്തരാം നല്ല കുടുംബത്തീപ്പെറന്ന പെണ്ണിനെ. നീ നോക്കിക്കോ" വേലു ഉറപ്പ്‌ കൊടുത്തു. "തല്‍ക്കാലം നീയിത്‌ നായരദ്യത്തോട്‌ പറയണ്ടാ" ഉണ്ണാമന്‍ സമ്മതം എന്ന് തലയാട്ടി.

അടുത്ത ആഴ്ച വേലു ഉണ്ണാമന്‌ ഒരാലോചനയുമായി വന്നു. പഴനിയിലുള്ള ഒരളിയന്‍ വഴിയാണ്‌ വേലുവിന്‌ ഈ ആലോചന കിട്ടിയത്‌. പഴനിയില്‍ തന്നെയാണ്‌ പെണ്ണിന്റെ വീട്‌. അച്ഛന്‍ പണ്ടെപ്പോഴോ പഴനിയില്‍ കച്ചവടത്തിനു വന്നതാണ്‌. ഒരു തമിഴത്തിയെയും കെട്ടി അവിടെ തന്നെ കൂടി. പത്തേേക്കര്‍ ഭൂമിയുണ്ട്‌. അതില്‍ ആറേേക്കറും തെങ്ങാണ്‌. രണ്ടുമക്കളില്‍ ഇളയതാണ്‌. മൂത്തതിനെ കെട്ടിച്ചുവിട്ടു. ഭൂമിയൊക്കെ നോക്കി നടത്താന്‍ പറ്റിയ ഒരാളെയാണ്‌ അവര്‍ അന്വേഷിക്കുന്നത്‌. കേട്ടപാടെ ഉണ്ണാമനുത്സാഹമായി. പെണ്ണും കിട്ടും, തെങ്ങുംകിട്ടും, പിന്നെ ഭൂമിയും കിട്ടും. പഴനിയില്‍ പോവുകയാണ്‌ എന്ന് കള്ളം പറഞ്ഞ്‌ ഉണ്ണാമനും വേലുവും പഴനിയില്‍ പോയി പെണ്ണുകണ്ടു. തമ്മിലിഷ്ടപ്പെട്ട്‌ തീയതിയും കുറിച്ച്‌ ഉണ്ണാമനും വേലുവും മടങ്ങി. രണ്ടുപേരുടെയും മനസ്സില്‍ സന്തോഷം തിമര്‍ക്കുകയായിരുന്നു. ഉണ്ണാമനെ നാടുകടത്താന്‍ സാധിച്ചതില്‍ വേലുവും, ഒരു കുടുംബജീവിതം സ്വപ്നം കണ്ട്‌ ഉണ്ണാമനും.

പിറ്റേന്നു തന്നെ ഉണ്ണാമന്‍ നായരദ്യത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. വേലുവാണ്‌ ഇതിനുപിന്നിലെന്നുള്ള കാര്യം സൌകര്യപൂര്‍വ്വം മറച്ചു പിടിച്ചു.

"അത്‌ നന്നായി. ഇനിയെങ്കിലും നീ ഉത്തരവാദിത്തത്തോടെ ജീവിക്കുമല്ലോ." നായരദ്യം ആശീര്‍വദിച്ചു. ഉണ്ണാമന്‍ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അത്‌. ചാടിക്കടിക്കാന്‍ വരും എന്നായിരുന്നു ഉണ്ണാമന്‍ വിചാരിച്ചിരുന്നത്‌.

"അപ്പോള്‍ തെങ്ങുകേറ്റം അവതാളത്തിലായി അല്ലേ? എന്താ ഒരു പോംവഴി?" നായരദ്യം ചിന്തയിലാണ്ടു.

ഇതുതന്നെ അവസരം എന്ന് ഉണ്ണാമന്റെ മനസ്സ്‌ മന്ത്രിച്ചു. "നമുക്ക്‌ വേലുമാഷിനോട്‌ ഒന്ന് ചോദിച്ചാലോ?" ഉണ്ണാമന്‍ ഒരു പരീക്ഷണം നടത്തി.

"ഭാ" ഒരാട്ടായിരുന്നു മറുപടി. "എന്റെ പട്ടി പോകും ചോദിക്കാന്‍. എന്റെ ഔദാര്യത്തില്‍ വളര്‍ന്ന് എന്നെ തെറിപറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതാണവന്‍. അവന്റെ കാര്യമൊഴിച്ച്‌ ബാക്കി എന്തുവേണമെങ്കിലും പറഞ്ഞോ. ഞാന്‍ കേള്‍ക്കാം." നായരദ്യം ചൂടായി. ഉണ്ണാമന്‍ ധര്‍മ്മസങ്കടത്തിലായി. രണ്ടുപേരെ എങ്ങിനേ ഒരുമിപ്പിക്കും എന്ന് ഉണ്ണാമന്‌ ഒരെത്തും പിടിയും കിട്ടിയില്ല.

"അല്ലെങ്കില്‍ നീ എന്നെ പഠിപ്പിക്ക്‌. അവന്റെ അടുത്ത്‌ പോകുന്നതിലും ഭേദം അതാണ്‌" നായരദ്യം വാശിക്ക്‌ മീശവച്ചവനാണ്‌. ഇനിപ്പറഞ്ഞിട്ട്‌ കാര്യമില്ല എന്ന് ഉണ്ണാമന്‌ മനസ്സിലായി. അങ്ങിനെ ഉണ്ണാമന്‍ നായരദ്യത്തിന്റെ ഗുരുവായി. 'L'ബോര്‍ഡ്‌ ഒട്ടിച്ച കയറ്റുയന്ത്രത്തില്‍, ചെറിയ തൈത്തെങ്ങിലും മീഡിയം കൊന്നത്തെങ്ങിലും നായരദ്യം തന്റെ പരിശീലനം ആരംഭിച്ചു. "സംഗതി വിചാരിച്ചപോലെ പ്രയാസമില്ലല്ലോ" എന്ന് മനസ്സില്‍ പറയുകയും ചെയ്തു.

പരിശീലനത്തിന്റെ മൂന്നാം ദിവസംഠൈതെങ്ങിലും കൊന്നത്തെങ്ങിലും കയറിയ ആവേശത്തില്‍ വലിയൊരു തെങ്ങില്‍ കയറിനോക്കിയതാണ്‌ നായരദ്യം. മുകളിലേക്ക്‌ മാത്രം നോക്കിക്കയറി. അവസാനം മുകളിലെത്തിയപ്പോള്‍ ഒന്ന് താഴേക്ക്‌ നോക്കിയതാണ്‌ അബദ്ധമായത്‌. നട്ടെല്ലില്‍ നിന്നൊരു കിരികിരിപ്പ്‌ തലയിലെത്തിയത്‌ മാത്രം ഒോര്‍മ്മയുണ്ട്‌. പിന്നെ കാണുന്നത്‌ തെങ്ങിനെ കെട്ടിപ്പിടിച്ചുകോണ്ട്‌ ഇപ്പോള്‍ കാണുന്ന പോസില്‍. യന്ത്രം മുകളിലായതുകൊണ്ട്‌ ഉണ്ണാമനും നിസ്സഹായനായി.


"ആ തോര്‍ത്തഴിയുന്നതിനു മുമ്പ്‌ വേലു വന്നാല്‍ മതിയായിരുന്നു." അപ്പ്വേട്ടന്റെ ക്ഷമകെട്ടു. പറഞ്ഞു വായെടുത്തില്ല, വേലൂസ്‌ ലൂണയുടെ "പോം പോം" ശബ്ദം കേട്ടു. വീരപാണ്ട്യന്‍ വേലുമാഷ്‌ ഒരു യുദ്ധം ജയിച്ച രാജാവിനെപ്പോലെ ലൂണയില്‍ വന്നിറങ്ങി. മുളയെടുത്ത്‌ തെങ്ങില്‍ചാരി വച്ച്‌ ഇങ്ങനെ മൊഴിഞ്ഞു. " തേങ്ങ വെട്ടിയിട്ട പരിചയമേ എനിക്കുള്ളു. ആദ്യമായാ്‌ ഒരു മനുഷ്യനെ വെട്ടിയിറക്കാന്‍ പോണത്‌. കേസ്സുവന്നാല്‍ കാത്തോളണേ നാട്ടുകാരേ". അനന്തരം ഒരു വലിയ കയറുമായി വേലു മുകളിലേക്കു കയറുകയും നായരദ്യത്തിന്റെ തൊട്ടു താഴെ എത്തുകയും ചെയ്തു.

"നമ്മളുതമ്മിലെന്തിനാ ഇങ്ങനെ വാശീം വൈരാഗ്യവും. ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലോ നമ്മള്‍" വേലു സമാധാനത്തിന്റെ പാലം പണിതു.

"എന്നെയൊന്നിറക്കടാ വേലൂ. എന്റെ കയ്യും കാലും വിറച്ചിട്ടുവയ്യ. " നായരദ്യം സങ്കടവും ദേഷ്യവും സഹിക്കാതെ കേണു.

വേലു പടിപടിയായി നായരദ്യത്തെയും യന്ത്രത്തെയും ഓവര്‍ടേക്ക്‌ ചെയ്ത്‌ മുകളിലെത്തി. കൈയ്യിലിരുന്ന കയറിന്റെ ഒരറ്റം നായരദ്യത്തിന്റെ ഇരുകക്ഷത്തിനടിയിലൂടെ എടുത്ത്‌ ഒരു കുരുക്കുണ്ടാക്കി. പതുക്കെ പതുക്കെ ഈ കുരുക്ക്‌ മുറുക്കി നായരദ്യത്തിനെ അക്ഷരാര്‍ത്ഥത്തില്‍ കുരുക്കി. തുടര്‍ന്ന് പട്ടയുടെ മുകളില്‍ കയറി, കയറിന്റെ മറ്റേ അറ്റം ഒരു പട്ടയില്‍ ഭദ്രമായികെട്ടിയുറപ്പിച്ചു. "ഇനി ഞാന്‍ പറയുന്ന പോലെ ചെയ്യണം . പതുക്കെ പതുക്കെ വന്നപോലെ താഴെക്കിറങ്ങുക. താഴേക്ക്‌ നോക്കരുത്‌. ഇറങ്ങുന്നതനുസരിച്ച്‌ ഞാന്‍ കയറഴിച്ചു വിട്ടുകൊണ്ടിരിക്കും. ഇനി അഥവാ കൈവിട്ടാല്‍തന്നെ അദ്യം എന്റെ കുരുക്കില്‍ നിന്ന് വിട്ടുപോകില്ല." വേലുമാഷിന്റെ ഉറപ്പില്‍ നായരദ്യം അടിവചടിവച്ച്‌ താഴെക്കിറങ്ങി. അവസാനം മുളയില്‍ വന്നിടിച്ചപ്പോഴാണ്‌ അദ്യം താഴെക്കുനോക്കിയത്‌. വമ്പിച്ച കരഘോഷങ്ങള്‍ക്കിടയില്‍ നായരദ്യം വിജയകരമായി ലാന്‍ഡ്‌ ചെയ്തു.

പുറകെയിറങ്ങിയ വേലുവിനെ കെട്ടിപ്പിടിച്ച്‌ നായരദ്യം ചെവിയില്‍ പറഞ്ഞു. "വേലുമാഷെ, കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഈ തൊടീലിനി മാഷ്‌ കേറിയാമതി."

എന്നിട്ട്‌ നാട്ടുകാരോടായി ഒരു പ്രഖ്യാപനവും നടത്തി, "എന്റെ ജീവന്‍ രക്ഷിച്ചതിന്റെ നന്ദിസൂചകമായി എന്റെ വക ഒരു ചെറിയ സമ്മാനം ഞാന്‍ വേലുമാഷ്ക്‌ കൊടുക്കുകയാണ്‌. ദയവായി ഈ തെങ്ങുകേറ്റയന്ത്രം സ്വീകരിച്ചാലും"

Thursday, July 13, 2006

വിധിപോലെ മാംഗല്യം

'ഷ്ടാ ന്നെ മറന്നൂല്ലേ?' ബാച്ചിലേഴ്സ്‌ പാര്‍ട്ടിക്കിടയില്‍ ഓര്‍ക്കാപ്പുറത്തൊരു ചോദ്യം കേട്ട്‌ ഞാന്‍ തിരിഞ്ഞ്‌ നോക്കി. വെളുത്ത്‌ തടിച്ച്‌ കുടവയര്‍ ചാടിയ ഒരു കുറിയ ദേഹം. സ്വര്‍ണ്ണ ഫ്രെയ്മുള്ള കണ്ണട. സില്‍ക്കിന്റെ ജുബ്ബ. ആകെക്കൂടി ഒരു അബ്ക്കാരി ലുക്ക്‌. "മനസ്സിലായില്ല" എന്ന് പറയാന്‍ നാവെടുത്തതാണ്‌. അപ്പോഴാണ്‌ ആ "ഷ്ടാ" വിളി ഓര്‍മ്മവന്നത്‌. "സാമ്പ്രാനല്ലേ " എന്ന് ഞാന്‍ ചോദിക്കുമ്പോഴേക്കും ഒരു ധൃതരാഷ്ട്രാലിംഗനത്തില്‍ ഞാന്‍ അകപ്പെട്ടുപോയിരുന്നു.

'സാമ്പ്രാന്‍' എന്ന 'സാമ്പാര്‍ തമ്പ്രാന്‍' ഞങ്ങളുടെ കോളേജ്‌ ജീവിതത്തിലെ ഒരവിഭാജ്യ ഘടകമായിരുന്നു. ശരിക്കും പേര്‌ മധുസൂതനന്‍ നമ്പൂതിരി. പൊക്കം കുറഞ്ഞ്‌ ദുര്‍മ്മേദസ്സടിഞ്ഞ ദേഹം. ഉരുണ്ടുരുണ്ടുള്ള നടത്തം. 'പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിട്ട്‌ വരികയാണോ' എന്നായിരുന്നു സാമ്പ്രാനോടുള്ള ആദ്യത്തെ റാഗിംഗ്‌ ചോദ്യം.അത്രക്കുണ്ടായിരുന്നു സാമ്പ്രാന്റെ കുടവയര്‍. വടക്കെങ്ങോ ഉള്ള പേരുകേട്ട ഇല്ലത്തെ സന്തതി. സാമ്പ്രാന്റെ ഭാഷയില്‍ പറഞ്ഞാല്‍ "അഷ്ടിക്കു വകീല്ലാത്ത ഇല്ലാണേയ്‌. പേരുമാത്രെ ള്ളൂ. ബാക്കീള്ള ഇത്തിരി സ്വത്തിന്‌ എല്ലാരും കടിപിടികൂടീപ്പോ ഇട്ടെറിഞ്ഞു പോയതാ ന്റെ 'ഫാദര്‍ ദി ഗ്രേറ്റ്‌',ദുബ്ബായീല്‍ക്ക്‌. പനിപിടിച്ച്‌ ആശൂത്രീകെടന്നപ്പം ഒപ്പം കൂട്ടീതാണെന്റമ്മയെ. മൂപ്പര്‍ക്ക്‌ ഒറിജിനലൊരെണ്ണം നാട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ എന്നേംകൂട്ടിട്ടമ്മ നാട്ടീപ്പോന്നു. ഒള്ളത്‌ പറഞ്ഞാ 'ഫാദര്‍ ദി ഗ്രെറ്റ്‌' ആള്‌ കറക്ടാ. എല്ലാ മാസോം ഡ്രാഫ്റ്റ്‌ കൃത്യം. ലോങ്ങ്‌ ലിവ്‌ മൈ ഫാദര്‍".

പഠിക്കുക എന്നത്‌ സാമ്പ്രാന്റെ അജണ്ടയിലില്ലാത്ത കാര്യമായിരുന്നു. "യൂണിവേഴ്സിറ്റി ന്നെ പുറത്താക്കണവരെം ഞാനിവിടെ പഠിക്കും" കൈ നിറയെ പണം, വിശ്രമമില്ലാത്ത നാക്ക്‌,എന്ത്‌ സഹായത്തിനും ഓടിയെത്തുന്ന നല്ല മനസ്സിനുടമ. കാമ്പസ്സില്‍ പോപ്പുലറാവാന്‍ ഇനിയെന്ത്‌ വേണം.സാമ്പ്രാന്‌ ചില എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്‌ ഒക്കെ ഉണ്ടായിരുന്നു. നളനെ വെല്ലുന്ന പാചക വിദഗ്ധനായിരുന്നു സാമ്പ്രാന്‍. സാമ്പ്രാന്റെ സാമ്പാറിന്റെ രുചി ഇപ്പോഴും നാവിലുണ്ട്‌. ചിലപ്പോള്‍ കോളേജിനടുത്തുള്ള കാറ്ററിംഗ്‌കാരുടെ കൂടെ കൂടാറുണ്ട്‌ സാമ്പ്രാന്‍. സമ്പാറിന്റെ ചുമതല എപ്പോഴും സാമ്പ്രാനായിരുന്നു. അങ്ങിനെയാണ്‌ 'സാമ്പാര്‍ തമ്പ്രാന്‍' എന്ന പേര്‌ വീണത്‌. കാലക്രമേണ അത്‌ ലോപിച്ച്‌ 'സാമ്പ്രാ'നായി. പാചകം മോശമാണെങ്കില്‍ സാമ്പ്രാന്റെതായ രീതിയില്‍ അതിനെ ചോദ്യം ചെയ്യുവാനും മടിച്ചിരുന്നില്ല. ഒരിക്കല്‍ ഞങ്ങളെല്ലാവരും കൂടി ഒരു കല്യാണത്തിനുപോയി. നാലാമത്തെ പന്തിയിലാണ്‌ ഞങ്ങളിരുന്നത്‌. അപ്പോഴേക്കും സാമ്പാറില്‍ "കഞ്ഞിവീഴ്ത്തി'യിരുന്നു. (സാമ്പാര്‍ തീരുമ്പോള്‍ അതില്‍ കഞ്ഞി ചേര്‍ത്ത്‌ വീണ്ടും കൊഴുപ്പിക്കും. പാചകക്കാരുടേ സ്ഥിരം പൊടിക്കൈ). രണ്ടാമത്‌ വിളമ്പാന്‍ വന്നപ്പോള്‍ സാമ്പ്രാന്‍ ഇടപെട്ടു. " ആ സാമ്പാറുപോലത്തെ സാധനം പോരട്ടേയ്‌" "ആ രസം പോലത്തെ സാധനം ഉണ്ടെങ്കില്‍മാത്രം പോരട്ടേയ്‌"

സാമ്പ്രാന്റെ അടുത്ത വിനോദമായിരുന്നു, ചീട്ടുകളി. തികച്ചും പ്രൊഫഷണലാണ്‌ ഇക്കാര്യത്തില്‍ സാമ്പ്രാന്‍. ഇതിലുള്ള വൈദഗ്ധ്യം കാരണം പുറത്ത്‌ നിന്ന് സാമ്പ്രാനെ അന്വേഷിച്ച്‌ ആളെത്തിയിരുന്നു. നഗരത്തിലെ വലിയ പണക്കാരുടെ ക്ലബ്ബില്‍ സമ്പ്രാന്‍ സ്ഥിരം ക്ഷണിതാവായി. രാഷ്ട്രീയക്കാരും പോലീസുകാരുമൊക്കെ സാമ്പ്രാന്റെ സഹകളിക്കാരായിരുന്നു. അങ്ങിനെയാണ്‌ സാമ്പ്രാന്‍ വലിയ പുള്ളിയാവുന്നത്‌.

സെവന്ത്ത്‌ സെമസ്റ്ററില്‍ സൂപ്പര്‍ സീനിയേഴ്സ്‌ ആയി വെലസുന്ന കാലം.സാമ്പ്രാന്‍ ഇതിനകം “സപ്ലിസാമ്പ്രാന്‍” എന്ന പേരും കിട്ടിയിരുന്നു. അത്രയധികം പേപ്പര്‍ എഴുതിയെടുക്കാന്നുണ്ടായിരുന്നു. പുതുതായി ചേരുന്ന പെണ്‍കുട്ടികളെ ഒരു കല്യാണമനോഭാവത്തോടെയാണ്‌ സൂപ്പര്‍ സീനിയേഴ്സ്‌ സമീപിക്കുക. രണ്ടുമൂന്ന് വയസ്സിന്റെ ചെറുപ്പമുള്ളത്‌ കൊണ്ട്‌ ജോലികിട്ടി കഴിയുമ്പോളേക്കും പെണ്ണ്‍ പഠിപ്പെല്ലാം കഴിഞ്ഞ്‌ റെഡിയായിട്ടുണ്ടാകും. അങ്ങിനെയാണ്‌ രണ്ടാം സെമ്മിലുള്ള ശ്രീദേവിയെ ഒരാറുമാസത്തെ കഠിനപരിശ്രമത്തിനു ശേഷം എന്റെ ആത്മാര്‍ഥ സുഹൃത്ത്‌ അജിത്ത്‌ വീഴ്ത്തിയെടുത്തത്‌. കാണാന്‍ വലിയ സുന്ദരിയൊന്നുമല്ലെങ്കിലും നല്ല ഐശ്വര്യമുള്ള മുഖവും തരക്കേടില്ലാത്ത ബുദ്ധിയും ശ്രീദേവിക്കുണ്ടായിരുന്നു. പഠിപ്പിനെ ബാധിക്കുന്ന ഒന്നും ശ്രീദേവി വച്ച്‌ പൊറുപ്പിക്കില്ലായിരുന്നു. അതുകോണ്ട്‌ വലിയ ബഹളമൊന്നുമില്ലാതെ, കാന്റീനിലും ലൈബ്രറിയിലുമൊക്കെ ഒതുങ്ങി നിന്നിരുന്ന ഒരു പ്രാക്ടിക്കല്‍ പ്രേമമായിരുന്നു അത്‌.

അങ്ങിനെ പ്രാക്ടിക്കല്‍പ്രേമം ഒഴുകി ഒഴുകി മുമ്പോട്ട് നീങ്ങുമ്പോള്‍ ഒരു ദിവസം സാമ്പ്രാന്‍ ഞങ്ങളെ വിളിച്ചു. "ഷ്ടാ, ഒന്നുകൂടീട്ടെത്രയായി. ഇന്ന് വൈന്നേരം അലങ്കാറില്‍‍‍. ഏറ്റല്ലോ?". ഒരു ബീയറടിച്ചിട്ട്‌ കാലം കുറെയായി. മാത്രമല്ല സാമ്പ്രാന്റെ ചിലവിലാണല്ലോ. അജിത്തും ഞാനും പുറപ്പെട്ടു. പതിവില്ലാതെ സാമ്പ്രാനന്ന് മൌനിയായിരുന്നു.

"സാമ്പ്രാന്‌ എന്തോ കുഴപ്പമുണ്ടല്ലോ" ഇടയ്ക്‌ ബാത്ത്‌ റൂമില്‍ വച്ച്‌ അജിത്ത്‌ എന്നോട്‌ പറഞ്ഞു. രണ്ടാം റൌണ്ട്‌ ആരംഭിച്ചപ്പോള്‍ ഞാന്‍ വിഷയത്തിലേക്ക്‌ കടന്നു. "സാമ്പ്രാനേ എന്തോ പ്രശ്നമുണ്ടല്ലോ? എന്തുപറ്റി?"

"ഷ്ടാ, ഞാമ്പറയാമ്പോണകാര്യം ശരിയല്ലന്ന് നിക്കു നല്ലോണം നിശ്ശൊണ്ട്‌. ന്നാലും കുറെ നാളായിട്ടുള്ള ആഗ്രഹാണേയ്‌. അതങ്ങട്‌ അടക്കാനൊട്ടു പറ്റുണൂല്യ."

"എന്താ സാമ്പ്രായിത്‌? കാര്യമെന്താണെന്ന് വച്ചാ തുറന്നു പറയൂ"

"ഷ്ടാ, ന്റെ കാര്യമൊക്കെ നിങ്ങക്കറിയാലോ. ന്റമ്മ കാരണം നിക്കീ പെണ്‍വര്‍ഗ്ഗത്തോട്‌ തന്നെ പുച്ഛായിരുന്നു. ന്നാലിപ്പോള്‍...."

"സാമ്പ്രാനേ, വല്ല പ്രേമത്തിലും ചെന്ന് പെട്ടൊ?" അജിത്തിന്‌ ഉത്സാഹമായി.

സാമ്പ്രാന്റെ മുഖം ഒന്ന് കൂടെ മ്ലാനമായി.

"ഷ്ടാ, രണ്ടുപേരും ന്നോടു ക്ഷമിക്കണം. എങ്ങനെ പറയണമ്ന്നറീല്ലാ. ഷ്ടായില്ലെങ്കില്‍ മറക്കണം. ന്നോട്‌ ദേഷ്യൊന്നും വെക്കരുത്‌. ജിത്തേ നീ സീരിയസ്സല്ലെങ്കില്‍....ശ്രീദേവിയാ ന്റെ മനസ്സില്‌."

ഒരു നിമിഷം ഞങ്ങള്‍ സ്തംഭിച്ചിരുന്നു പോയി. കസേര തട്ടിത്തെറുപ്പിച്ച്‌ അജിത്ത്‌ സാമ്പ്രാന്റെ കോളറിനുകുത്തിപ്പിടിച്ചലറി.

"നീ എന്താ എന്നെപറ്റി വിചാരിച്ചിരിക്കുന്നത്‌. നീയങ്ങ്‌ ചോദിക്കുമ്പോഴേക്കും ഞാനെടുത്തങ്ങ്‌ തരുമെന്നൊ? ഇതെന്താ കന്നുകാലിക്കച്ചവടോ? അതെങ്ങനാ നിനക്കിതുവല്ലതും മനസ്സിലാവോ. വിത്തുഗുണം പത്തെ...." അത്‌ പൂര്‍ത്തിയാക്കും മുമ്പ്‌ ഞാനവന്റെ വായ പൊത്തി. ഒരു കൊടുങ്കാറ്റുപോലെ അവന്‍ മുറിവിട്ടിറങ്ങി. ഞാനുമവന്റെ പുറകെയിറങ്ങി. തിരിഞ്ഞു നോക്കിയപ്പോള്‍ ശിലപോലെ സ്തംഭിച്ചിരിക്കുന്ന സാമ്പ്രാനെയാണ്‌ കണ്ടത്‌. അന്നായിരുന്നു സാമ്പ്രാനെ അവസാനമായി കണ്ടതും.

സാമ്പ്രാന്‍ പിന്നീട്‌ കോളേജില്‍ വന്നതേയില്ല. ഇടയ്ക്കാരോ പറഞ്ഞത്‌ കേട്ടു, സാമ്പ്രാന്‍ തമിഴ്‌നാട്ടിലുണ്ടെന്നും, മുല്ലപ്പൂവിന്റെ എസ്സെന്‍സ്‌ ഉണ്ടാക്കുന്ന ഫാക്ടറിയിട്ടെന്നും മറ്റും.

സാമ്പ്രാന്റെ കാര്യം പറഞ്ഞ്‌ ഞാനും അജിത്തും പലപ്പോഴും തര്‍ക്കിച്ചിട്ടുണ്ട്‌. ഒരു Yes/No ഉത്തരത്തില്‍ തീരേണ്ട കാര്യം അത്രക്കങ്ങട്‌ വഷളാക്കേണ്ടിയിരുന്നില്ല എന്നാണ്‌ എനിക്കു തോന്നിയിരുന്നത്‌. അല്ലെങ്കില്‍ സാമ്പ്രാന്‍ എന്ത്‌ തെറ്റാണ്‌ ചെയ്തത്‌? വളഞ്ഞ വഴിയോന്നും സ്വീകരിക്കാതെ നേര്‍ക്കുനേരെ ചോദിച്ചതാണൊ തെറ്റ്‌? ഒരു ദുര്‍ബല നിമിഷത്തില്‍ അങ്ങിനെ ചോദിച്ചതാവാനേ വഴിയുള്ളൂ. ഇനി, അജിത്ത്‌ Yes മൂളിയാല്‍ തന്നെ ശ്രീദേവിയുടെ മനസ്സില്‍ കയറിപറ്റാന്‍ സാമ്പ്രാനെപോലെയുള്ള അലവലാതിക്ക്‌ പറ്റുമായിരുന്നോ? എന്തായാലും സാമ്പ്രാനോടങ്ങിനെ പെരുമാറിയതില്‍ പിന്നീട്‌ അജിത്തിന്‌ അങ്ങേയറ്റം വിഷമം ഉണ്ടായിരുന്നു. കോളേജ്‌ ജീവിതത്തിന്റെ അവസാനനാളുകളില്‍ അവന്‍ അത്‌ എന്നോട്‌ പറയുകയും ചെയ്തിരുന്നു.

ജീവിക്കാനുള്ള വ്യഗ്രതയില്‍ പല സുഹൃത്തുക്കളുമായുള്ള ബന്ധം അറ്റുപോയിരുന്നു. പല നാടുകളില്‍ ജോലിചെയ്ത്‌, പല കമ്പനികള്‍ മാറി അവസാനം ഞാന്‍ കൊച്ചിയില്‍തന്നെ സെറ്റില്‍ ചെയ്യുവാന്‍ തീരുമാനിച്ചു. അങ്ങിനെയാണ്‌ എന്റെ വിവാഹം തീരുമാനിച്ചത്‌. നാട്ടിലും പുറത്തുമുള്ള അറിയാവുന്ന എല്ലാ സുഹൃത്തുക്കളെയും കത്തെഴുതിയും ഫോണ്‍ ചെയ്തും ഇമെയില്‍ വഴിയും വിവരമറിയിച്ചു. പഴയ അഡ്രസ്സ്‌ ബുക്കില്‍നിന്നും തപ്പിയെടുത്ത്‌ പൊട്ടക്കണ്ണന്‍ മാവിലെറിയുന്നത്‌ പോലെ ചില കത്തുകളും അയച്ചിരുന്നു.

അജിത്തിന്റെ വിവരമൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെ ബാച്ചില്‍ ഏറ്റവും ഒടുവില്‍ ജോലികിട്ടിയത്‌ അവനായിരുന്നു. ഒരുപാട്‌ കഷ്ടപ്പെട്ടിട്ടാണ്‌ പൂനെയിലുള്ള അമ്മാവന്‍ വഴി ഒരു ജോലി തരപ്പെടുത്തിയത്‌.അജിത്ത്‌ ജോലികള്‍ പലതും മാറി ബോംബെ, ഡെല്‌ഹി വഴി ദുബായിലെത്തിയെന്ന് കേട്ടിരുന്നു. ശ്രീദേവിയുമായുള്ള വിവാഹത്തിന്‌ അവന്‍ ശ്രമിച്ചിരുന്നുവെന്നും ഒരു ചൊവ്വാദോഷത്തിന്റെ പേരില്‍ അത്‌ നടന്നില്ല എന്നും, ഡെല്‌ഹിയിലായിരുന്നപ്പോള്‍ അവനയച്ച കത്തില്‍ നിന്നറിയാന്‍ കഴിഞ്ഞു.

അങ്ങിനെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുമായി, ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നിനച്ചിരിക്കാതെ സാമ്പ്രാന്റെ വരവ്‌. കോയമ്പത്തൂരില്‍ വച്ച്‌ അവിചാരിചമായി കണ്ടുമുട്ടിയ ഞങ്ങളുടെ ഒരു പൊതുസുഹൃത്തില്‍ നിന്നാണത്രെ എന്റെ കല്യാണത്തിന്റെ വിവരം കിട്ടിയത്‌.

"ഷ്ടാ, വേഗം റെഡിയാക്‌. നമ്മളൊരു സ്ഥലം വരെ പോകുന്നു. നീ എന്തുപറഞ്ഞാലും വേണ്ടില്ല്ല" പുതിയ ഫോര്‍ഡ്‌ കാറിന്റെ കീ ചുഴറ്റി സാമ്പ്രാന്‍ കല്‍പിച്ചു.

"ഞാനെങ്ങനെ വരാനാണ്‌ നീ കണ്ടില്ലേ ഇവരെയോക്കെ?" ഞാന്‍ ഒഴിയാന്‍ നോക്കി.

"ഷ്ടാ,ഒരു മണിക്കൂറേ നിക്കു നിന്നെ വേണ്ടൂ. ന്റെ പുതിയ കാറില്‍ നിന്നെയൊന്ന് കറക്കണം ത്രേയുള്ളു"

എന്നെയുംകൊണ്ട്‌ ശരം പോലെ അവന്‍ കാര്‍ പറപ്പിച്ചു.

"സാമ്പ്രാ, ഒന്ന് പതുക്കെ വിട്‌. നാളെ കെട്ടാനെങ്കിലും ഞാന്‍ ബാക്കിവേണ്ടേ?"

"സന്തോഷം കൊണ്ടാ ഷ്ടാ, ചൂടാവല്ലേ" വേഗത കുറച്ച്‌ അവന്‍ പറഞ്ഞു.

കാര്‍ പെരിയാര്‍ ഹോട്ടലിനോട്‌ ചേര്‍ന്നുള്ള കോട്ടേജിനുമുമ്പില്‍ നിന്നു.

"ഷ്ടാ, ഞാനിവിട്യാ കൂടീരിക്കണെ. ഫാമിലിയുണ്ട്‌ കൂടെ. "

ഇതുവരെയും ഞാനവനെ കുറിച്ചൊന്നും ചോദിച്ചില്ലല്ലോ എന്ന കുറ്റബോധം എനിക്കുണ്ടായി.

ബെല്ലടിച്ച്‌ ഒരു ചൂളം വിളിയുമായി അവന്‍ കാത്തുനിന്നു.

വാതില്‍ തുറന്ന ആളെ കണ്ട്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.

ശ്രീദേവിയായിരുന്നു അത്‌.

ചുമലില്‍ കൈയ്യിട്ട്‌ സ്നേഹപൂര്‍വ്വം അകത്തേക്കാനയിക്കുമ്പോള്‍ സാമ്പ്രാന്‍ എന്റെ ചെവിയില്‍ പറഞ്ഞു,"ഷ്ടാ, ന്ത്‌ ചൊവ്വാദോഷം. മനപ്പൊരുത്തം തന്ന്യാ വലുത്‌"

Friday, July 07, 2006

അടിക്കുറിപ്പ് മത്സരം - എല്ലാവര്‍ക്കും സ്വാഗതം

പാതാ‍ളം സന്ദര്‍ശിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ ഒരവസരം. ആലുവ പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും നിങ്ങള്‍ ഈ ബസ്സില്‍ കയറുക. അത് നിങ്ങളെ പാതാളത്തിലെത്തിക്കും
pathalambus

ഓണമൊക്കെ അടുത്ത് വരികയല്ലേ. പാതാളത്തില്‍ മാവേലിയെ കണ്ട് വിശേഷം തിരക്കാം എന്ന് നിശ്ചയിച്ച്, കഴിഞ്ഞ ദിവസം ഞാന്‍ വണ്ടി കയറി. ഓണമടുത്തതിന്റെ സന്തോഷമൊന്നും മാവേലിയുടെ മുഖത്ത് കാണാനില്ല. തലക്കു കൈയ്യും കൊടുത്ത് ഒരേ ഇരുപ്പാണ്‍. കാരണമന്വേഷിച്ചപ്പോള്‍ ഒന്നും മിണ്ടാതെ ഒരോഫീസിനു നേരെ കൈചൂണ്ടി. ആ കാഴ്ചയില്‍‍ എല്ലാമടങ്ങിയിരുന്നു.

ഇതാണ്‍ ഞാന്‍ കണ്ട കാഴ്ച.
nationalcongress

സ്ഥാനഭ്രഷ്ടനായ മാവേലി പുനരധിവാസ ഫണ്ടിലേക്ക് വിഭവസമാഹരണത്തിനായി സംഭാവനകള്‍ ക്ഷണിച്ചു കൊള്ളൂന്നു. മാവേലിക്ക് ഒരു മൈത്രിഭവനം സംഘടിപ്പിച്ച് കൊടുക്കുകയാണ്‍ ലക്ഷ്യം. എല്ലാവരും ഉദാരമായി സംഭാവന ചെയ്യുക.സംഭാവനകള്‍ സിബുവിന്‍ അയച്ചുകൊടുത്താല്‍ മതിയാകും.

മാത്രമല്ല,മുകളില്‍ കൊടുത്തിട്ടുള്ള ചിത്രതിനെ ആധാരമാക്കി, ഒരടിക്കുറിപ്പ് മത്സരം നടത്തുന്നു.അടിക്കുറിപ്പ് മത്സരത്തിലെ വിജയികള്‍ക്ക് പാതാളത്തില്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് വിതരണം ചെയ്യുന്നതായിരിക്കും.


ഫ്ലിക്കര്‍ ഫോട്ടോസ് ലഭ്യമല്ലാത്ത യു.എ.ഇ യിലെ സുഹ്രുത്തുക്കള്‍ക്കായി, ബ്ലോഗ്ഗര്‍ ഫോട്ടോ താഴെക്കൊടുത്തിരിക്കുന്നു

Thursday, July 06, 2006

നെല്ലിയാമ്പതി - ഒരു ഓട്ടപ്രദക്ഷിണം

നെല്ലിയാമ്പതി സന്ദര്‍ശിക്കണം എന്നത് എന്റെ വളരെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു. അവിടം സന്ദര്‍ശിച്ചവര്‍ പറഞ്ഞുകേട്ട വിവരണം വച്ച് ഏറെ പ്രത്യേകതയുള്ള ഒരു സ്ഥലമാണിതെന്ന് ഊഹിച്ചിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ്‍ ഓഫീസിലുള്ളവര്‍ ചേര്‍ന്ന് പഴനി-കൊഡൈക്കനാല്‍ ടൂര്‍ പ്രോഗ്രാം പ്ലാന്‍ ചെയ്യുന്നത്. വഴിക്ക് നെല്ലിയാമ്പതിയും സന്ദര്‍ശിക്കാം എന്ന എന്റെ ഓഫര്‍ വലിയ വിസമ്മതമില്ലാതെ അംഗീകരിക്കപ്പെട്ടു.

നെന്മാറ വരെയും തികച്ചും പാലക്കാടന്‍ ഭൂ‍പ്രകൃതിയാണ്‍. വരണ്ട ഈ ഭൂമിക്കപ്പുറത്ത് ഊട്ടിപോലുള്ള ഒരു സ്ഥലം ഒട്ടും തന്നെ പ്രതീക്ഷിക്കാനാവാത്തതാണ്‍. പോത്തുണ്ടി ഡാം ആണ്‍ നമ്മെ ആദ്യം സ്വാഗതം ചെയ്യുന്നത്. സഹ്യാദ്രി മലകളെ പശ്ചാത്തലമാ‍ക്കി വിന്യസിക്കുന്ന പോത്തുണ്ടി ഡാം ഒരു മനോഹരമായ കാഴ്ചയാണ്.

പോത്തുണ്ടി ഡാം
Pothundi Dam

പോത്തുണ്ടി ഡാമിനെ തുടര്‍ന്ന് നെല്ലിയാമ്പതി മലകയറ്റം ആരംഭിക്കുകയായി. 10 ഹെയര്‍പിന്നുകള്‍ കയറണം. ഇടക്കിടെ മരങ്ങള്‍ക്കിടയിലൂടെ പോത്തുണ്ടി ഡാം കാണാം. കൂടുതല്‍ ഉയരങ്ങള്‍ കയറുന്തോറും കൂടുതല്‍ വിസ്ത്ര്തമാകുന്ന കാഴ്ചകള്‍. അവസാനം കാണുമ്പോള്‍, ഡാം ഒരു ചെറിയ ചിറപോലെ ചുരുങ്ങിയിരുന്നു.

ചില സ്ഥലങ്ങളില്‍ റോഡ്, ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് കാണാമായിരുന്നു. എന്നാലും ഗതാഗതത്തിന്‍ തടസ്സമുണ്ടായിരുന്നില്ല. എതിരെ വലിയ വാഹനങ്ങള്‍ വന്നാല്‍ കുഴങ്ങിയതു തന്നെ. പക്ഷേ വാഹനങ്ങള്‍ പൊതുവേ കുറവായിരുന്നു.

ഒട്ടും പ്ലാനിംഗ് ഇല്ലാതെ പെട്ടെന്ന് തീരുമാനിച്ച സന്ദര്‍ശനമായിരുന്നു ഇത്. വഴിയില്‍ കണ്ട നാട്ടുകാരോട് ചോദിച്ചിട്ടാണ്‍, സീതാകുണ്ട് വെള്ളച്ചാട്ടം സന്ദര്‍ശിക്കാം എന്ന് തീരുമാനിച്ചത്. വൈകുന്നേരത്തിന് മുന്‍പ് പഴനിയില്‍ എത്തണം എന്ന ഒരു കണ്ടീഷന്‍ കൂടിയുണ്ടാ‍യിരുന്നതിനാല്‍ നെല്ലിയാമ്പതി സന്ദര്‍ശനം ഒരു ഓട്ടപ്രദക്ഷിണമായി മാറുമെന്ന് ഉറപ്പായിരുന്നു.

നെല്ലിയാമ്പതിയില് തേയില, കാപ്പി, ഓറഞ്ച്, പേരക്ക എന്നിങ്ങനെ പലവിധ ഫലങ്ങളുടെ തോട്ടങ്ങള്‍ കാണാം
Poabs കമ്പനിയുടെ എസ്റ്റേറ്റിനകത്തു കൂടിയാണ്‍ സീതകുണ്ടിലേക്കുള്ള വഴി. തേയിലതോട്ടത്തിനിടയിലൂടെ നടക്കണം.

Poabs എസ്റ്റേറ്റിലേക്കുള്ള വഴി
nelliampathy-pathways

എസ്റ്റേറ്റിനു നടുവിലുടെ...
Nelliampathy

കണ്ണെത്താ ദൂരത്ത്...
9-nelliampathy

തുടര്‍ന്ന് ഒരു മലഞ്ചെരിവാണ്‍. ശരിക്ക് പറഞ്ഞാല്‍ ഒരു കൊക്ക. യാതൊരു സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഒരു suicide point. പാലക്കാട് ജില്ല ഏതാണ്ട് പൂണ്ണമായി ഇവിടെനിന്ന് കാണുവാന്‍ കഴിയും. Google Earthല്‍ കാണുന്നതുപോലെ. മൂന്നാറിലെ Topstation-നില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ്‍ ഈ കാഴ്ച. നോക്കിനിന്നുപോവും.

Google Earth view
seethakund

മലഞ്ചെരിവിലൊരു മരം
seethakundu

സമയ പരിമിതി മൂലം സീതാകുണ്ട് സന്ദര്‍ശനം ഒഴിവാക്കി. മാത്രമല്ല എല്ലാവര്‍ക്കും നല്ല വിശപ്പും ഉണ്ടായിരുന്നു. കടകളില്‍ തേന്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ടായിരുന്നു. ഒരു വലിയ സ്ക്വാഷ് ബോട്ടിലിലുള്ള ചെറുതേന്‍ വില 125 രൂപ. ശര്‍ക്കര തേനല്ലെന്ന് കൂടെയുള്ള വിദഗ്ധന്‍ സാക്ഷ്യ്പ്പെടുത്തിയതിനാല്‍ ഒന്ന് വാങ്ങിച്ചു.

ഒടുവില്‍ മലയിറങ്ങുമ്പോള്‍ നെല്ലിയാമ്പതി ശരിക്കും കാണുവാന്‍ പറ്റാത്തതിലുള്ള സങ്കടം മാത്രം ബാക്കിയായി.